•  2 May 2024
  •  ദീപം 57
  •  നാളം 8
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ഈസോപ്പുകഥകള്‍ കുട്ടികള്‍ക്ക്

അവധിക്കാലം പണ്ടൊക്കെ വായനയുടെ പൂക്കാലമായിരുന്നു.  പക്ഷേ, ഇന്നിപ്പോള്‍ അങ്ങനെയാണെന്നു കരുതാനാകില്ല. കാരണം, വളരെക്കുറച്ചു കൊല്ലങ്ങള്‍ക്കിടയില്‍ ലോകം ഏറെ മാറിപ്പോയിട്ടുണ്ട്. ടെലിവിഷന്‍, അതില്‍ മിന്നിമായുന്ന ഇഷ്ടാനുസരണ ചാനലുകള്‍, കാര്‍ട്ടൂണ്‍ സിനിമകള്‍, ഹാരിപോട്ടര്‍, അനുദിനം വര്‍ദ്ധിച്ചുവരുന്ന പഠനഭാരം, വേലികളെപ്പോലെ പൊളിച്ചോ നൂണ്ടോ കടക്കാനാവാത്ത മതിലുകളുടെ അതിപ്രസരം, 'ഇട്ടാവട്ടം' വീടുകളും മുറ്റമില്ലാവീടുകളും ആകാശംമുട്ടുന്ന വീടുകളും കൂട്ടില്ലാത്ത, കളിയില്ലാത്ത ചുറ്റുവട്ടം... അങ്ങനെയങ്ങനെ കുട്ടികളെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാനോ അഴിച്ചുവിടാനോ ഒന്നും പറ്റാത്ത അവസ്ഥ. വായനയിലേക്കെന്നല്ല, ഒന്നിലേക്കും അവരെ വഴിനടത്താനാവില്ല. അവരെ മാത്രമല്ല, ആരെയും. വല്ലാത്തൊരു ജീവിതകാലം. പക്ഷേ, മാതാപിതാക്കള്‍ ചില പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നതും അത് കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതും നല്ലതാണ്. അത്തരത്തിെലാരു പുസ്തകമാണ് ഈസോപ്പുകഥകള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള കഥകളില്‍ മുന്‍പന്തിയിലാണ് ഈസോപ്പുകഥകള്‍. ഈസോപ്പുകഥകള്‍ക്കു തുല്യമായ കഥകള്‍ പല ലോകഭാഷകളിലും കാണാമെങ്കിലും ഇവയ്ക്ക് സ്വീകാര്യതയ്ക്കു കുറവില്ല. ഒട്ടുമിക്ക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുള്ള ഇവ പ്രായദേശകാലഭേദമില്ലാതെ എല്ലാവരും ഒരേപോലെ ആസ്വദിക്കു ന്നവയാണ്. മലയാളത്തിലേക്കും ഈസോപ്പു കഥകള്‍ പല കാലഘട്ടങ്ങളില്‍ പലര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാതനമായ ശേഖരങ്ങളായ ഈ കഥകള്‍ ബിസി 620 നും 560 നും മധ്യേ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പ് എഴുതിയതാണ്.
ഈസോപ്പിന്റെ കഥകളൊന്നും കഥാകൃത്ത് ലിഖിതരൂപത്തിലാക്കാന്‍ സാധ്യതയില്ലെന്നും വാമൊഴിയായി പ്രചരിച്ച ഈ കഥകള്‍ക്ക് പില്‍ക്കാലത്ത് പുസ്തകരൂപം നല്കിയതാതാണെന്നുമാണ് പണ്ഡിതരുടെ അഭിപ്രായം. ഇക്കാര്യത്തിലെല്ലാം വിരുദ്ധാഭിപ്രായങ്ങളുണ്ടെങ്കിലും കഥകളുടെ മൂല്യത്തെ സംബന്ധിച്ചു തര്‍ക്കമില്ല.
കൊച്ചുകൊച്ചു കഥകളിലൂടെ സാരോപദേശത്തിന്റെ വലിയ ലോകം കാട്ടിത്തരുന്നതാണ് ഈ കഥകള്‍. മൃഗങ്ങളും പക്ഷികളും മനുഷ്യരും മറ്റു ചരാചരങ്ങളും നിറഞ്ഞ ഈ രസകരമായ കഥകളിലൂടെ നന്മയും തിന്മയും ശരിയും തെറ്റും ധര്‍മവും അധര്‍മവും എന്താണെന്ന് ലളിതമായി അവതരിപ്പിക്കുന്നു.

 

Login log record inserted successfully!