കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹികപ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതില്‍ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദപ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്നുപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ദ്ധനയും. മുഖ്യധാരാമാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങള്‍ക്കു നല്‍കുന്നില്ലെങ്കില്‍ത്തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാര്‍ത്തകളിലൂടെ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാണ്. ഐഎസ്എസ് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകള്‍ക്കു കേരളത്തില്‍ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടും, ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിനു കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ടരീതിയിലുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ളതായി അറിവില്ല. മയക്കുമരുന്നു കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം ഐക്യരാഷ്ട്രസഭയുടെതന്നെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തില്‍, ചുരുക്കം ചില സംഘടനകള്‍ കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആശങ്ക പങ്കുവയ്ക്കുകയും അതേക്കുറിച്ച് യുവജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്ത പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്വത്തോടെ ചര്‍ച്ച ചെയ്യുകയാണ് യുക്തം.
തീവ്രവാദനീക്കങ്ങളും മയക്കുമരുന്നു മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയലക്ഷ്യത്തോടെയാണെന്ന മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹികമൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായനേതൃത്വങ്ങള്‍ ഏറ്റെടുക്കണം. വര്‍ഗീയധ്രുവീകരണമല്ല, സാമുദായികൈക്യവും സഹവര്‍ത്തിത്വവുമാണ് കത്തോലിക്കാസഭ ലക്ഷ്യംവയ്ക്കുന്നത്. സാമൂഹികസൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായനേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹികതിന്മകള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടുകയും വേണം.