രണ്ടിലൊരാളുടെ വഞ്ചനമൂലവും പ്രണയം വേരറ്റു പോകുന്നു. കാല്പനികഘട്ടത്തിന്റെ പരിസമാപ്തിയില്‍ വന്നു കൂടുന്ന ദുരന്തമാണിത്. ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തങ്ങളെ മതിയാവോളം ആസ്വദിക്കുകയും യാഥാര്‍ത്ഥ്യത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് വഴിമാറുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ കബളിപ്പിക്കപ്പെട്ട വ്യക്തിയുടെ സ്വത്വത്തില്‍ പരിക്കുകളേല്‍ക്കാതെ തരമില്ല.
അവിശ്വാസം, കുറ്റബോധം, പ്രതികാരബുദ്ധി, നിരാശ തുടങ്ങിയ ചിത്തക്ഷതങ്ങള്‍ രൂപപ്പെടുന്നു. ഇതെല്ലാം കുടുംബകലഹത്തിലേക്കുള്ള 'ക്ലിക്ക്' ബട്ടണുകളാണെന്നോര്‍ക്കണം,
പിന്‍മാറ്റത്തിനു പല കാരണങ്ങള്‍ ഇരുപക്ഷത്തും നിരത്താം. ഒരുമിച്ചായിരുന്നു എന്നത് വിവാഹം ചെയ്തുകൊള്ളാമെന്നുള്ള വാഗ്ദാനമൊന്നുമല്ല. അങ്ങനെ ധരിച്ചാല്‍ അത് തന്റെ കുറ്റവുമല്ല - ചിലര്‍ പറയും. വേറേ ചിലരാകട്ടെ സാമൂഹിക-സാമുദായിക-സാമ്പത്തിക പൊരുത്തക്കേടുകളാണ് തുടര്‍ജീവിതത്തിനു തടസ്സമായി കാണുക. അവരുടെ ഉപദേശം 'റിയലിസ്റ്റിക്' ആകണമെന്നായിരിക്കും. ഇനിയുള്ള നീചമായൊരു നടപടിയാണ് 'മുങ്ങല്‍' ഇവിടെ ഒരാള്‍ എന്നേക്കുമായി തിരോധാനം ചെയ്യുന്നു. ഫോണില്ല. അഡ്രസ്സില്ല. ആശയവിനിമയത്തിന് ഒരു മാര്‍ഗ്ഗവുമില്ല. സംസാരിച്ചു പിരിയാനുള്ള മൗലികാവകാശംപോലും ഇരയ്ക്കു നഷ്ടമാകുന്നു.
ഇവിടെയെല്ലാം താത്കാലികമായ ചില ഉദ്ദേശ്യലക്ഷ്യങ്ങളാണ് വില്ലനെയോ വില്ലത്തിയെയോ സൃഷ്ടിക്കുന്നത്. സുരക്ഷിതത്വം നല്‍കാന്‍ പോന്ന കേവലം കൈയാളായി ഇരയായ പുരുഷന്‍ ഗണിക്കപ്പെട്ടിട്ടുണ്ടാകാം. സംഭോഗശൃംഗാരത്തിനുള്ള ഉപാധിയായി സ്ത്രീയും. രണ്ടു കൂട്ടര്‍ക്കും ഇരയാകാനാണു വിധി!
ചിത്തക്ഷതങ്ങള്‍ അര്‍ബുദംപോലെ, കബളിപ്പിക്കപ്പെട്ട വ്യക്തിയെ കാര്‍ന്നുതുടങ്ങുന്നു. ഇവിടെ കുടുംബം നരകമായി അധഃപതിക്കുകയായി.
രണ്ടാം ജീവിതക്കാരന് (വഞ്ചിക്കപ്പെട്ട വ്യക്തി) നിര്‍മ്മലമനസാഃക്ഷിയുള്ള പങ്കാളിയെ വിശ്വാസത്തിലെടുക്കാന്‍ കഴിയണമെന്നില്ല. ജോലിസ്ഥലത്തും യാത്രയിലും മറ്റുമായിരിക്കുന്ന പങ്കാളിയെച്ചൊല്ലി ആശങ്കപ്പെട്ടേക്കാം. ഒരുപക്ഷേ, സംശയരോഗത്തിന്റെ ആരംഭമായിരിക്കാമത്.
ക്ഷമിക്കാനാവാത്ത അവസ്ഥ പ്രതികാരചിന്ത ഉറഞ്ഞുകൂടുന്നിടത്തുണ്ടാകുന്നു. പങ്കാളിയോടെന്നല്ല, മക്കളോടുപോലും കരുണയില്ലാതെ പെരുമാറാം. 'വീഴ്ചകളുടെ ഡയറി' സൂക്ഷിക്കുകയും അവസരമൊത്തുവരുമ്പോള്‍ പുരാവൃത്തം നിരത്തി ഇണയെ ദ്രോഹിക്കുകയും ചെയ്യുന്നവര്‍ അപൂര്‍വ്വമല്ല.
പങ്കാളിക്കൊപ്പം, തുറക്കാത്ത ഉള്ളറകളുമായി ഒളിച്ചു ജീവിതം നയിക്കേണ്ടിവരുന്നത് മറ്റൊരു പരിണതിയാണ്. ഇത് കുറ്റബോധത്തിലേക്കുകൂടി നയിച്ചേക്കാം. ഇണയുടെ നിഷ്‌കപടവും ആത്മാര്‍ത്ഥവുമായ സമീപനം കൂടിയാകുമ്പോള്‍ ചിതയാളിക്കത്താം.
വിരോധാഭാസത്തിന്റേതുപോലുള്ള ഒരു മേഖലകൂടിയുണ്ട്. ഇടയ്‌ക്കൊക്കെ സ്മരണകളുടെ ചിങ്ങക്കാറ്റ് വീശുന്നു.... കാല്പനികതയുടെ ചിറ്റോളങ്ങള്‍ അലതല്ലുകയും ഗൃഹാതുരത്വം പീലിവിടര്‍ത്തുകയും ചെയ്യുന്നു. ഒരുതരം ഹര്‍ഷോന്മാദം. അതിന്റെ പരിണാമം ദുഃഖപര്യവസായിയാണെന്നറിയുമെങ്കില്‍ക്കൂടി! പ്രണയത്തിന്റെ ശിലാലിഖിതങ്ങള്‍ അങ്ങനെയാണല്ലോ.
ചിത്തക്ഷതങ്ങള്‍ കാട്ടുതീ കണക്കെയാണ്. സ്വയം നശിച്ച്, എല്ലാറ്റിനെയും ചാമ്പലാക്കുന്നതാണ് വാസന. അതുകൊണ്ട് വിവേകം വഴിവിളക്കാകണം. ഹാനികരമായ സംഗതി, എത്ര ആനന്ദപ്രദമാണെങ്കിലും വേണ്ട എന്നു വയ്ക്കാനുള്ള ആര്‍ജ്ജവമല്ലേ വിവേകം?
(തുടരും)