•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

അണ്ണാച്ചിക്കുന്ന്

  • നിഷ ആന്റണി
  • 6 April , 2023
മലയടിപ്പാതയിലെ ടാറിടാത്ത റോഡിലൂടെ  പാഷന്‍ പ്ലസ് ബൈക്കില്‍ബിജുക്കുട്ടന്റെ പുറത്തൊട്ടിക്കൊണ്ട് അണ്ണാച്ചിക്കുന്നിലേക്കുള്ള യാത്രയില്‍ താനൊരു സിനിമയില്‍ അഭിനയിച്ചോണ്ടിരിക്കുകയാണെന്നാണ് ജമന്തിക്കു തോന്നിയത്.
മീനച്ചൂട് പുകഞ്ഞുകത്തുന്ന നേരത്താണ് പോക്കെങ്കിലും ടൂറിന് കോട്ട് മസ്റ്റാണല്ലോന്നു വിചാരിച്ചിട്ട്  സാരിയുടെ മുകളില്‍ കൂടി ഒരു ഹാഫ് കോട്ട് ധരിച്ചാണ് ജമന്തിയിരുന്നത്. മേലങ്ങാടിയിലെ വാസുവണ്ണന്റെ പൂക്കടയുടെ മുന്നിലെത്തിയപ്പോള്‍ കെട്ടിയവനു മാത്രം മനസ്സിലാകുന്ന ഭാഷയില്‍ ജമന്തി രണ്ടു വിരല്‍കൊണ്ട് ബിജുക്കുട്ടന്റെ വയറ്റിലൊന്നു നുള്ളി.
ബിജുക്കുട്ടന്‍ ബൈക്ക് സൈഡിലേക്കു നിര്‍ത്തി മുഖം തിരിച്ചു ചോദിച്ചു:
എന്നാ?
അഞ്ചു തവണ ബിജുക്കുട്ടനോടൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ചുകഴിഞ്ഞെങ്കിലും ജമന്തിക്ക് പെട്ടെന്ന് എവിടെനിന്നോ നാണം പൂത്തു പൊട്ടി. അവള്‍ കണ്‍മുനയാല്‍ വാസുവണ്ണന്റെ കടയിലേക്ക് ബിജുക്കുട്ടന്റെ ദൃഷ്ടിയെ പായിച്ചു.
പൂ വേണോ?
ഉം.
മുല്ലപ്പൂവാ...?
ഉം.
എത്ര മുഴം?
രണ്ട്. ജമന്തി കൈവിരലുകള്‍ വി ആകൃതിയില്‍ ഉയര്‍ത്തി.
ബിജുക്കുട്ടന്‍ വാസുവണ്ണന്റെ കടേലോട്ടു പോയ സമയത്ത് ബൈക്കിന്റെ സൈഡ് മിററില് നോക്കി ജമന്തി സാരിത്തുമ്പുകൊണ്ട് മുഖത്തെ വിയര്‍പ്പും പൊടീം ഒപ്പം കണ്ണീന്നു പെരങ്ങിയ കണ്‍മഷീം തുടച്ചു.
ബിജുക്കുട്ടന്‍ തിരികെവന്നു.
ഞാന്‍ തലേമ്മല് ചൂടിത്തരട്ടെ.
ബിജുക്കുട്ടന്‍  വാഴനാര് പൊട്ടിച്ച് മുല്ലപ്പൂ പുറത്തെടുത്തു.
ഉം.
കല്യാണത്തിനു തലകുനിച്ചു നിന്നപ്പോ ഉണ്ടായിരുന്ന അതേ മുഖഭാവത്തോടെ ജമന്തി ബിജുക്കുട്ടന്റെ മുന്നില്‍ പിന്‍തിരിഞ്ഞു നിന്നു.
ബൈക്ക് വീണ്ടും ചലിച്ചു.
നീളന്‍മരങ്ങളും, പുഴയോരവും കൈതക്കുന്നുകളും കഴിഞ്ഞ് അണ്ണാച്ചിക്കുന്നിന്റെ ചോട്ടിലെത്തുമ്പോള്‍ ജമന്തിയുടെ മുഖം വെയിലത്ത് ചുവന്നു മൂത്തിരുന്നു.
'ഇനി വെയിലില്ല. തണല്‍ മാത്രം. നീയിവിടെ നില്‍ക്ക്. ഞാനൊന്നു രണ്ടു സാധനങ്ങള്‍ വാങ്ങി വരാന്നു പറഞ്ഞ് ബിജുക്കുട്ടന്‍ പോയപ്പോ വെള്ളപ്പുകപിടിച്ച തണുത്ത കാറ്റ് ജമന്തിയെ തൊട്ടോടി.
ഒരു പായ്ക്കറ്റ് മസാലക്കടല. ഒരു മണ്‍കലം. ഒരു കിലോ കപ്പ. ഉപ്പ്. മഞ്ഞള്‍പൊടി. മുളകു പൊടി. ഒരു സിന്തോള്‍ സോപ്പ്.
ബിജുക്കുട്ടന്‍ പാലാപ്പള്ളി തിരുപ്പള്ളി എന്ന പാട്ടും പാടി തിരികെ വന്നു.
''ഇനീം കൊറെയൊണ്ടോ?'' ജമന്തി ചോദിച്ചു
''ഇല്ല. ദേ ആ കാണുന്ന മലേടെ തുമ്പത്താണ് നമ്മുടെ ഡെസ്റ്റിനേഷന്‍. നീ കേറ്.''
ക്യാമറാമാന്റെ ക്യാമറ തന്നെ പിന്‍തുടരുന്നു എന്നു വിചാരിച്ചോണ്ടു തന്നെ ജമന്തി ഒരു വശത്തേക്കു മാത്രം കാലുകള്‍ താഴ്ത്തിയിട്ട് നീണ്ടു മെടഞ്ഞ് മുല്ലപ്പൂ കുത്തിയ തലമുടി മുന്നിലേക്കിട്ടിരുന്നു. വലതുകൈ അപ്പോഴും ബിജുക്കുട്ടന്റെ അരയ്ക്കു ചുറ്റും പിടിച്ച് പൂര്‍ണ്ണാവകാശപ്രഖ്യാപനം നടത്തിക്കൊണ്ടിരുന്നു.
അണ്ണാച്ചിക്കുന്നിലേക്ക് എത്തുമ്പോഴേക്കും സൂര്യന്‍ നെറുകേന്നു മാറി പടിഞ്ഞാറിറങ്ങാന്‍ തുടങ്ങിയിരുന്നു. തന്നെ കടന്നുപോകുന്ന തണുത്ത കാറ്റിനെ മുഴുവന്‍ ജമന്തിയുടെ സാരിത്തുമ്പും, തലമുടീം യാത്രയയച്ചു പോന്നു.
അണ്ണാച്ചിക്കുന്നിന്റെ അറ്റത്ത് ബൈക്ക് നിന്നു. ബൈക്കീന്ന് ഇറങ്ങിയ ജമന്തിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. മതിമറന്നുപാടുന്ന ഒരു പറ്റം കിളികളുടെ പാട്ടില്‍ മഞ്ഞിലേക്കമരാന്‍ പോകുന്ന അണ്ണാച്ചിക്കുന്ന്. ഒഴുകുന്ന കാട്ടാറ്. പുഴയെ ഉമ്മ വച്ചുകൊണ്ടു മാത്രം നനഞ്ഞു നിവരുന്ന കാട്ടുമരങ്ങള്‍. തൊട്ടുമുകളിലായി നിലത്തു കരിമ്പടം വിരിച്ച പോലെ നിരന്ന പാറ. കാറ്റു തൊട്ടതിനാല്‍ മാത്രം കുറ്റിക്കാടുകളുടെ ഇടയില്‍നിന്നും തല പുറത്തേക്കിട്ടു ചിരിക്കുന്ന കാട്ടുമുല്ലത്തലപ്പുകള്‍.
ജമന്തി ഓടിച്ചെന്ന് ഒരു മൊട്ടപ്പാറയില്‍ കയറിനിന്നു.
''ഞാനൊന്നു കൂവട്ടോ.'' ജമന്തി ചോദിച്ചു.
''ഞാനും കൂടട്ടെ.'' ബിജുക്കുട്ടന്‍ ചോദിച്ചു.
രണ്ടാളും നീട്ടിക്കൂവി. കാറ്റിനൊപ്പം അതിരു വിട്ട് അതിരു കാണാന്‍ പോയ കൂവലുകള്‍ അര നിമിഷത്തില്‍ പ്രതിധ്വനിയായി തിരിച്ചെത്തിയപ്പോള്‍ ബിജുക്കുട്ടനും ജമന്തിയും പൊട്ടിച്ചിരിച്ചു.
''നെനക്ക് സെല്‍ഫി എടുക്കണ്ടെ?''
''വേണം.'' 
അസ്തമിച്ചിറങ്ങുന്ന സൂര്യനഭിമുഖമായി ബിജുക്കുട്ടന്‍ ജമന്തിയെ നിര്‍ത്തി. അന്നുരാത്രി ബിജുക്കുട്ടനും ജമന്തിയും ഒന്നിച്ച് പുഴവെള്ളത്തിന്റെ കുളിരറിഞ്ഞു. സ്വാതന്ത്ര്യം കിട്ടിയ  പെണ്ണൊച്ച അണ്ണാച്ചിക്കുന്നിന്റെ അതിര്‍ത്തികള്‍വിട്ട് ആകാശത്തേക്കും ഭൂമിയിലേക്കും മിന്നല്‍പോലെ കയറിച്ചെന്നു. വിശന്നപ്പോ വളഞ്ഞു പുളഞ്ഞ കൂരിമീനൊന്നിനെപ്പിടിച്ച് വെട്ടി മുളക് പുരട്ടി ബിജുക്കുട്ടന്‍ മണ്‍ചട്ടിയില്‍ വറുത്തു. കപ്പ വേവിച്ചുടച്ചു. കാട്ടുമുളക് എണ്ണയും ഉപ്പും കൂട്ടി ഞെരടി കപ്പയ്ക്ക് കൂടെ കൂട്ടി. എല്ലാംകഴിഞ്ഞ് പുഴവെള്ളത്തില്‍ കയ്യും മുഖവും കഴുകി ആകാശം നോക്കി കെട്ടിയവന്റെ നെഞ്ചത്തു തല വച്ചുകിടന്നപ്പോ,  ഇത്തരം ഘട്ടങ്ങളില്‍ ഏതു പുരുഷനും ചോദിക്കുന്ന ഒരു ചോദ്യം ജമന്തിയുടെ തലയില്‍ തഴുകിക്കൊണ്ട് ബിജുക്കുട്ടനും ചോദിച്ചു.
''നീ ഹാപ്പിയല്ലെ?''
''ഉം. പക്ഷേ, ഫോട്ടോകൂടി സ്റ്റാറ്റസ് ഇടണം.''
ഓരോ ഫോട്ടോയും ദേശം പ്രകാശനം ചെയ്ത അടയാളമായി ഫേസ്ബുക്കിലേക്കും, വാട്ട്‌സാപ്പിലേക്കും എറിഞ്ഞപ്പോ വരാനിരിക്കുന്ന വലിയ വെടിക്കെട്ടിന്റെ കൊടിയേറ്റമാണ് താനിവിടെ പോസ്റ്റ് ചെയ്തതെന്ന് ജമന്തി ഓര്‍ത്തതേയില്ല.
വലതുകൈയില്‍ നേര്‍ത്ത പാലൊഴിച്ച ചായയും, ഇടതു കൈയില്‍ കുട്ടിരാമേട്ടന്റെ മകനോട് തവണവ്യവസ്ഥയില്‍ വാങ്ങിച്ചെടുത്ത സാംസങ്ങിന്റെ സെക്കന്റ് ഹാന്‍ഡ് മൊബൈലില്‍ തലേന്നു നടന്ന മാരക പെര്‍ഫോമന്‍സ് കാഴ്ചവച്ച കുടുമ്മശ്രീ ടൂറിന്റെ വ്യക്തമല്ലാത്ത ചില ഫോട്ടോകളും തോണ്ടിക്കൊണ്ടിരുന്ന പുലര്‍ച്ചേലാണ് രമണിക്ക് എല്ലിനിടയില്‍ കൈക്കോട്ടുകൊണ്ട് കുത്തിയ ഒരനുഭവം ഉണ്ടായത്. അതു വരെ മിച്ചറിലെ വെളുത്ത പരിപ്പു മാത്രം തെരഞ്ഞുപിടിച്ച് തിന്നോണ്ടിരുന്ന രമണിയുടെ കണ്ണ് പെട്ടെന്നാണ് ഒരു ഫോട്ടോയിലേക്കും, അതിന്റെ താഴെ വന്ന കമന്റിലേക്കും നൂറുമീറ്റര്‍ വേഗത്തിലിറങ്ങിച്ചെന്നത്. അതിനുശേഷം മിച്ചറുതീറ്റയിലെ താളമെല്ലാം തെറ്റി കയ്യില്‍ കിട്ടിയത് ഏതെന്നു കണക്കാക്കാതെ  രമണി എരിവിനെ മുഴുവന്‍ വാരിത്തിന്നു. ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്ന ചായ വെളുമ്പിയാടിന്റെ മണ്‍കലത്തിലേക്കൊഴിച്ചശേഷം ഇട്ടിരുന്ന നൈറ്റി ഒന്നേച്ചുകുത്തി വേലിക്കലെ ചുക്ക്‌റു മണി ചീരയുടെ  വിളുമ്പത്ത് രമണി ചെന്നു നിന്നു. കൈയിലുണ്ടായിരുന്ന മൊബൈല്‍ തൊണ്ടിമുതലാണെന്ന ഭാവേന രമണി നൈറ്റിയുടെ ഏച്ചുകുത്തിയിരുന്ന വയറോടു ചേര്‍ത്തുപിടിച്ചു.
'എടീ വനജേ' എന്ന് രമണി വിളിച്ചു കൂവിയ നേരത്ത് വനജ ആ ആഴ്ച ഇറങ്ങിയ മനോരമ വാരികയിലെ 'വിട പറയും നേരം' എന്ന നോവലിലേക്കു ബോധം കെട്ടിറങ്ങിയിരുന്നു.
വനജേ എന്നു രമണി അഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചു വിളിച്ചപ്പോ മാത്രമാണ് വനജ നോവലിനോടു വിട പറഞ്ഞ് രമണിയുടെ അടുത്തേക്ക് ഓടിയെത്തിയത്.
''എന്തോന്നാടീ നീ കണ്ടോ?''
''എന്ത്?''
''നമ്മുടെ  ജമന്തി സൂര്യന്റെ ചോട്ടില് നിക്കണ ഫോട്ടോ.''
''ഏടെ?''
''ഓടെ ഫെയ്‌സ്ബുക്കിലും വാട്ട് സാപ്പിലും''
''അയിനിപ്പോ നെനക്കെന്നാ?''
''എന്നാന്നോ?''
''ഓളല്ലെ കുടുമ്മത്ത് ബിജുക്കുട്ടന്റമ്മ തന്ന്യാന്നും പറഞ്ഞ് മ്മടെ കൂടെ ടൂറിനു പോരാണ്ടിരുന്നെയ്.''
''അയിന്?''
നോവലില്‍നിന്നും പൂര്‍ണമായും വിട പറയാതിരുന്ന വനജ വീണ്ടും ഒരു കൈ എളിക്കുകുത്തി ചോദിച്ചു.
''എന്നെക്കൊണ്ട് പറയിപ്പിക്കല്ല് വനജെ''
''നെന്റെ കെട്ട്യോന്റെയടക്കം നൂറുകണക്കിനു കമന്റാ അതിനു താഴെ വന്നേക്കുന്നത്.''
കേട്ടു നിന്ന വനജയുടെ മുഖം പെട്ടെന്ന് കലിപ്പ് മോഡിലായി.  തൊണ്ടി മുതല്‍ പരിശോധിച്ച് രമണീടെ ഭര്‍ത്താവിന്റേതടക്കം, തന്റെ കെട്ട്യോന്റേം, മരുമോന്റേം കമന്റുകള്‍ കണ്ടപ്പോ വനജയുടെ മുഖഭാവം ഓറഞ്ച് കലിപ്പ് മോഡില്‍ നിന്നും റെഡ് കലിപ്പ് മോഡിലേക്ക് അതിവേഗം മാറി.
ആദ്യമായി ഒരു ഗോള്‍ എതിര്‍ടീമിന്റെ വലയിലേക്ക് അടിച്ചു കയറ്റിയതിന്റെ ആവേശത്തോടെ രമണി തുടര്‍ന്നു:
''അഹമ്മതിയല്ലെ ഓള് കാണിച്ചത്? ഇമ്മളെ കൂടെ ബയനാട്ടില്ക്ക് വരാന്‍ പറഞ്ഞപ്പോ ഓക്ക് കുടുമ്മണ്ടേയ്‌ന്. ഈനെതിരെ എന്തേലും ഒരു നടപടി വേണ്ടെ?''
നിമിഷങ്ങള്‍കൊണ്ട് രമണിയുടെ വീടതിര് കുടുമ്മശ്രീയുടെ യോഗമിരിപ്പുകേന്ദ്രമായി മാറി.
''ഇതേതാ സ്ഥലം? കോയിക്കോടാ?''
മീത്തല്‍തൊടികയിലെ പങ്കജം ഫോട്ടോ സൂം ചെയ്തു കൊണ്ടു ചോദിച്ചു.
''കോയിക്കോടൊന്നുവല്ല. ഇത് കന്യാകുമാരിതന്ന്യാന്ന്. മോന്ത്യേരത്തെ സൂര്യനെ ഇത്ര ബങ്ങീല് ആട്യാ കാണുവാ.'' സുജനയുടെ സൂക്ഷ്മദൃഷ്ടികള്‍ ദേശത്തെ സൂര്യനെ വിട്ട് കന്യാകുമാരിയിലേക്കു പറന്നു.
അതു മാത്രല്ല ഈ പാറേം തെളിവന്ന്യാ.
''അപ്പോ ഓള് നാരാണീച്ചേനും തനിയെ വിട്ടിറ്റാലെ പോയത്. ന്നാലും ജമന്തിക്ക് ഇമ്മളോടിത് ബേണ്ടീല്ലായ് നു.''
വീട്ടുവേലിക്കല്‍ നിന്നിരുന്ന ഇരുമ്പന്‍പുളിമരത്തിലെ മുതിരാന്‍ നിന്നിരുന്ന കുഞ്ഞിരുമ്പങ്കായകള്‍ മുഴുവന്‍ കുടുമ്മശ്രീ പ്രജകള്‍ ജമന്തിയെ കൂട്ടിത്തിന്നു.
''ഇനീപ്പോ എന്താ?''
''ഇനീപ്പം അദ് തന്നെ. കുടുമ്മശ്രീയുടെ നെയമങ്ങള് അനുസരിക്കാത്തോര് ഇദീ തൊടരേണ്ട. മ്മക്ക് മെമ്പറാടെ പൂവ്വാം. ഓര് പറേട്ട്.''
കടുത്ത അസന്തുലിതാവസ്ഥ നിറഞ്ഞുനില്‍ക്കുന്ന കുടുമ്മശ്രീയുടെ സ്ത്രീതാരകങ്ങള്‍ക്കിടയില്‍ മെമ്പര്‍ ഗുണശേഖരന്‍ ഡയറി വീശിക്കൊണ്ടിരുന്നു. മറ്റേത് പ്രശ്‌നങ്ങളെക്കാളുപരിയായി ഇത്തരം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ദുരവസ്ഥയെ നേരിടാന്‍ ഗുണശേഖരന്‍ തന്റെ പഴയ കേസുകള്‍ അടങ്ങുന്ന ഡയറിയുമായാണ് വന്നത്. എന്നാല്‍ ഇപ്പോള്‍ നേരിടേണ്ടി വന്ന കേസ് സമീപകാലത്തൊന്നും താനിടപെട്ട് പരിഹരിച്ചതായി ഡയറി സാക്ഷ്യപ്പെടുത്തിയില്ല.
പത്തിരുപത് വലിയ കണ്ണുകള്‍ ഗുണശേഖരന്റെ മുഖത്തേക്കു നോട്ടമിട്ട് താടിക്കു കൈയും കൊടുത്തിരുന്നു.
''ഓരിട്ട ഫോട്ടോയുടെയും കമന്റിന്റേം പ്രശ്‌നവാണെങ്കി ഇങ്ങളും ടൂറ് പോയ ഫോട്ടം ഇട്. ഞാന്‍ കമന്റും ലൈക്കും ഇടാം. വേണോങ്കി പതിനാലിലേം, പതിനഞ്ചിലേം മെമ്പര്‍മാരെക്കൊണ്ടൂടി ലൈക്കിടിപ്പിക്കാം. ഓര് ഇമ്മടെ കൂട്ടരാണ്.''
''അയില് ഇങ്ങട പ്രശ്‌നം തീരുവാ?''
ഗുണശേഖരന്‍ ആദ്യത്തെ പോയിന്റെറിഞ്ഞു.
ഫോട്ടോയുടെ കാര്യം കേട്ടപ്പോത്തന്നെ ഫ്‌ളാഷ് ബാക്ക് പോലെ ചില അടി, ഇടി സീനുകള്‍ രമണിക്ക് ഓര്‍മ വന്നു. രമണി ഇടങ്കണ്ണിട്ട് സരോജത്തിനെ നോക്കി. ലോണെടുത്തതിന് വനജയ്ക്ക് ജാമ്യം നിന്നു എന്ന  ഒരൊറ്റക്കാരണത്താല്‍ മാത്രംമരുമോന്റെ പെങ്ങടെ കൊച്ചിന്റെ  കല്യാണത്തിനു കൊടുക്കാന്‍ വച്ചിരുന്ന ഒരു ഗ്രാമിന്റെ മോതിരം പണയം വച്ച് വനജയുടെ അടവുതെറ്റിയ ലോണ്‍ സരോജം തിരിച്ചടച്ചതും അതിനേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ടൂറിനു സംസാരിക്കരുത് എന്ന കുടുമ്മശ്രീ സെക്രട്ടറിയുടെ കടുത്ത നിര്‍ദേശത്തെപ്പോലും അവഗണിച്ച് വനജയും, സരോജവും ടൂര്‍ തൊടങ്ങിയപ്പോഴേ കൊമ്പ് കോര്‍ക്കല്‍ തുടങ്ങി. അതേറ്റു പിടിച്ച് ഡ്രൈവറൊഴികെ ബാക്കീള്ളോരു മുഴുവന്‍ പൊളിറ്റിക്കല്‍ കറക്റ്റ് നെസ് ഇല്ലാത്ത വാക് പോരില്‍ കൈ മെയ് മറന്ന് ഏര്‍പ്പെട്ടു. അതിന്റിടേല്‍ എങ്ങനേലും ബസ്സിന്റെ നടൂല് 'യോ' വച്ച ഒരു ഫോട്ടോ എടുക്കാന്‍ തൊടങ്ങിയ സുസ്മിതയുടെ മൊബൈല്‍ വനജ തട്ടിത്തെറിപ്പിച്ചതടക്കമുള്ള ഡാര്‍ക്ക് സീനുകള്‍ രമണിയുടെ ഇടങ്കണ്ണില്‍ക്കൂടി എല്ലാവരിലേക്കും പാഞ്ഞു. 
 'എന്‍ ഊര' പോയിട്ട് സ്വന്തം ഊരിലേക്ക് എങ്ങനെയാ തിരിച്ചെത്തിയേന്ന് സെക്രട്ടറി വിലാസിനിയേച്ചിക്കു മാത്രേ അറിയൂ. ചാണകമല്ലാതെ മറ്റൊന്നും മണക്കില്ല എന്നറിയാവുന്നതുകൊണ്ട് ആരുമത് കോരാനോ എടുത്തിടാനോ നിന്നില്ല.
അപ്പോഴേക്കും ഗുണശേഖരന്റെ മുന്നില് കട്ടന്‍ചായേം മിച്ചറും വന്നു.
വെളുത്ത പരിപ്പ് പെറുക്കി ത്തിന്നാന്‍  കൈ തരിച്ചെങ്കിലും രമണി കൈയിലിരുന്ന തൊണ്ടിമുതലിനെ വെറുതെ മുറുക്കിപ്പിടിച്ചു.
''മെമ്പറേ, ഞാടെ ഫോട്ടോയൊന്നും ഏടേം ഞാളിടലില്ല. ഫോട്ടോ അല്ല ഞാടെ പ്രശ്‌നം.''
''ഓള് അമ്മനെ നോക്കാന്ന് പറഞ്ഞിറ്റാന്ന് ടൂറിന് വരാണ്ടിരുന്നയ്. എന്നിറ്റ് ഓള് കന്യാകുമാരീല് പോയിരിക്ക്ണ്. ഒപ്പരം ഓനും. ബിജുക്കുട്ടനും. ഞാടെ കൂടെ വരാന്‍ കയ്യാത്തോര് കുടുമ്മശ്രീല് തുടരണ്ട. അല്ലേല് ഓള് കാരണം ബോധിപ്പിക്കണം. ഇതിന് തീരുമാനമാവാണ്ട് പുതിയ യൂണിഫോം സാരിപോലും ഓക്ക് ഞാള് കൊടുക്കൂല്ല.'' രമണി കലമ്പി.
''കന്യാകുമാരീലാ പോയെന്നുള്ളയിന് തെളിവുണ്ടോ?''
''ഒണ്ട്  മെമ്പറേ. രണ്ടു തെളിവുണ്ട്. ഒന്നു സൂര്യനും. ഒന്നു പാറേം.''
സരോജം തൊണ്ടിമുതല്‍ കാണിച്ചു.
  *     *    *
കുടുമ്മശ്രീയില്‍ ഇത്തരം ദേശചര്‍ച്ചകള്‍ കാട്ടുതീ പോലെ കത്തിക്കൊണ്ടിരിക്കുമ്പോള്‍ ബിജുക്കുട്ടനും ജമന്തിയും തലേന്നു നടത്തിയ യാത്രയുടെ ഹാങ്ങോവറിലായിരുന്നു. കല്യാണം കഴിഞ്ഞ് അഞ്ചു വര്‍ഷമായെങ്കിലും നാടിന്റെ കാണാത്ത ഭൂപ്രദേശങ്ങള്‍പോലെ തന്നെ ജമന്തിയുടെ ശരീരത്തിലും അങ്ങനെ ചിലത് ഉണ്ടായിരുന്നൂന്ന് അന്ന് പാറപ്പരപ്പില്‍ കിടന്നപ്പോഴാണ് ബിജുക്കുട്ടനു മനസ്സിലായത്.
ഇന്‍സ്റ്റ ഫോട്ടോഗ്രാഫര്‍ ആയിരുന്ന ബിജുക്കുട്ടന്‍ ആഴ്‌ചേല് ഒരിക്കലാണ് കുടുംബത്തു വരുന്നത്. ഞായറാഴ്ച വൈകിട്ട് വന്ന് ചൊവ്വ രാവിലെ പോകും.
പ്രസ്തുത ദിവസം ലീവില്‍ വന്ന ബിജുക്കുട്ടനെ ജമന്തിയുടെ നീലിച്ച മുഖമാണ് വരവേറ്റത്. എത്ര ചോദിച്ചിട്ടും കാരണം പറയാതിരുന്ന ജമന്തി അയലോക്കത്തെ പുരകളിലേക്കുതന്നെ നോട്ടം നട്ടിരിക്കുന്നതു കണ്ടപ്പോഴാണ് ബിജുക്കുട്ടന്‍ കാരണമറിയാന്‍ വേണ്ടി ''രമണിയേച്ചീയ്' എന്നുറക്കെ വിളിച്ചത്.
ഇങ്ങള് ആടേം, ഈടേം ഒന്ന് വിളിച്ചു കൂവണ്ട. ഓരൊക്കെ ടൂറിന് പോയതാന്ന്, പറഞ്ഞപ്പോഴാണ് ബിജുക്കുട്ടന് കാര്യം മനസ്സിലായത്. ലീവിനു കിട്ടിയ രാത്രി കോഞ്ഞാട്ട ആകുമോന്നു ഭയന്ന് ബിജുക്കുട്ടന്‍തന്നെയാന്ന് 'നെന്ന ഞാന്‍ ഒരിടത്ത് കൊണ്ടോവാം' എന്ന് പറഞ്ഞ് പുറപ്പെട്ടത്. അമ്മയെ നാത്തൂനേ ഏല്പിച്ച് ബൈക്കില് കേറുമ്പോള്‍ ജമന്തി ബിജുക്കുട്ടന്റെ ക്യാമറ വളരെ ശുഷ്‌ക്കാന്തിയോടെ ബാഗില്‍ കരുതി.
നാടിന്റെ ഉച്ചിയിലേക്കു കയറുമ്പോള്‍ ജമന്തിക്ക് ഒറ്റ നിര്‍ബന്ധവേ ഉണ്ടായിരുന്നുള്ളൂ.
''ആരും ഇതുവരെ കാണാത്ത മോഡലില് ഫോട്ടോ എടുക്കണം സഹവനിതകള്‍ ടൂറിന്റെ ഫോട്ടം സ്റ്റാറ്റസ് ആക്കും മുന്‍പ് തനിക്കിടണം.''
''ജമന്തീ...'' ബിജുക്കുട്ടന്‍ വിളിച്ചു.
മച്ചിലേക്കു നോക്കി എന്തെല്ലാമോ ഓര്‍ത്തുകിടന്നിരുന്ന ജമന്തി വളരെ വിനീതയായി വിളി കേട്ടു.
''ഓ?''
''എനക്കു പോണം ചായേം ചോറും വേണം.''
''ഇങ്ങളെന്ത്യേ ഇത്രേം നാളായിറ്റും എന്നെ ആടെ കൊണ്ടാവാതിരുന്നെയ്?''
ബിജുക്കുട്ടന്‍ ചിരിച്ചു.
''അണ്ണാച്ചിക്കുന്നില് പൂവ്വാന്ന് ഞാനെത്ര വട്ടം നെന്നോടു പറഞ്ഞിനി പേരു കേട്ടപ്പോ ഞാങ്കരുതി ഇന്റെ നാട്ടിലെപ്പോലെ വല്ല കശുവണ്ടിക്കുന്നുമായിരിക്കൂന്ന്.''
സംഭാഷണങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് മുറ്റത്ത് രണ്ടു കാറുകളും ബൈക്കും വന്നുനിന്നത്.
ബൈക്കില് വന്നത് സതീശനാണ്. നാട്ടിലെ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി.
മറ്റ് ആള്‍ക്കാരെ ബിജുക്കുട്ടന്‍ അന്ധാളിപ്പോടെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് സതീശന്‍ ഫിനിഷിങ്ങ് പോയിന്റിലെത്തിയ താരത്തെപ്പോലെ തന്നെ കെട്ടിപ്പിടിച്ചത്.
''ബിജുക്കുട്ടാ, നീയിപ്പം ആരായെടാ. മ്മടെ അണ്ണാച്ചിക്കുന്നിനെ നീ ലോകം മുഴുവന്‍ എത്തിച്ചില്ലേ? എമ്മായിരി ഫോട്ടായാ ഇയ്യ് പോസ്റ്റ് ചെയ്തത്. വൈറല്‍ അല്ലെ വൈറല്‍. ഇത് ടൗണീന്നു വരുന്നോരാ. ഭാഗ്യത്തിന് എന്റെ മുന്നിലാ വന്നു പെട്ടെത്.
ഇവര്‍ക്ക് രണ്ടു നിശ്ചയം, രണ്ടു പാല് കുടി.
രണ്ട് ഇരുപത്തെട്ടു കെട്ട് ആടെ  വച്ചുതന്നെ നടത്തണം. മ്മടെ അണ്ണാച്ചിക്കുന്നില്.
അന്ധാളിപ്പ് അതിന്റെ ഉച്ചസ്ഥായീല് എത്തുംമുമ്പേ സതീശനും, കാറീന്നെറങ്ങിയ പുരോഗമനവാദികളും ബിജുക്കുട്ടനെ ഹാരമണിയിച്ചു. ഹാരം കഴുത്തിലേക്കു വീണതും, മെമ്പറും സന്നാഹങ്ങളും ബിജുക്കുട്ടന്റെ പുരയിലേക്കു കാലെടുത്ത് വച്ചതും ഒരേ മൂഹൂര്‍ത്തത്തിലായിരുന്നു.
''വാ മെമ്പറേ. ഇങ്ങള് എത്തുംമുമ്പേ എത്തണംന്ന് കരുതീറ്റ് ഞാന്‍ ചായ പോലും കുടിക്കാണ്ടാ വന്നിന്.''
''എന്താ രമണിയേച്ചീയ് വന്ന കാലുമ്മത്തന്നെ നിക്കണത്. വരീ, സെല്‍ഫിക്കു നിന്നോളീ. കുറച്ചു കഴിഞ്ഞാപ്പിന്നെ ബിജുക്കുട്ടനെ പിടിച്ചാ കിട്ടൂലാട്ടോ'' ക്ലബ് സെക്രട്ടറി സതീശന്റെ പിറകില് പ്രബുദ്ധഗണത്തോടൊപ്പം ഒരേ വരിയില് ജിറാഫിന്റെ തല പോലെ ലേശം ഏച്ചുപിടിച്ച് മെമ്പറും അല്‍പ്പം സ്വത പ്രതിസന്ധി നേരിട്ട് കൊണ്ട് രമണിയും കൂട്ടരും ചിരിച്ച് കൊണ്ട്  സെല്‍ഫിക്കായ് അണിനിരന്നു.
തിരിച്ചിറങ്ങുമ്പോള്‍ രമണി വനജയോട് പറഞ്ഞു.
''സാരി ചുറ്റിറ്റ് ബരായ് നുലെ.''

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)