ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഒന്നരമാസക്കാലമായി നടന്ന പൊതുതിരഞ്ഞെടുപ്പുപ്രക്രിയയ്ക്കുശേഷമുള്ള വിധിപ്രഖ്യാപനം ജനാധിപത്യത്തിന്റെ വിശുദ്ധിയും ഭരണഘടനയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കുന്നു. ചില മാധ്യമങ്ങളുടെയും വിദഗ്ധരുടെയും തിരഞ്ഞെടുപ്പുവിശകലനങ്ങളും പ്രവചനങ്ങളും വെറുംവാക്കായി മാറുകയും അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് ഇന്ത്യന്‍ജനത തെളിയിക്കുകയും ചെയ്തു. മൃഗീയഭൂരിപക്ഷവുമായി മൂന്നാമതും അധികാരത്തിലേറാന്‍ കച്ചകെട്ടി തേരോട്ടം നടത്തിയ എന്‍ഡിഎയ്ക്കു കൂച്ചുവിലങ്ങിട്ട് രാജ്യത്തു ശക്തമായ പ്രതിപക്ഷ സാന്നിധ്യം കോണ്‍ഗ്രസ്‌നേതൃത്വഇന്ത്യാമുന്നണി തെളിയിച്ചിരിക്കുമ്പോള്‍, തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദിസര്‍ക്കാരിനു മുന്‍കാലങ്ങളിലേതുപോലെ കാര്യങ്ങളിനി എളുപ്പമാകില്ല. ഉറപ്പുള്ള ഭരണവും സുശക്തമായ പ്രതിപക്ഷവും ഇന്ത്യന്‍ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നു കാലം വീണ്ടും തെളിയിച്ചു.
ഭരണഘടന ഉറപ്പുവരുത്തുന്നമതേതര കാഴ്ചപ്പാടുകളും ജനാധിപത്യമൂല്യങ്ങളും തകര്‍ത്തെറിയാന്‍ ആരെയും അനുവദിക്കില്ലെന്ന ഒരു ജനസമൂഹത്തിന്റെ ഉറച്ച തീരുമാനം അധികാരകേന്ദ്രങ്ങള്‍ക്ക് തുടര്‍ന്നുള്ള നാളുകളില്‍ ചൂണ്ടുപലകയാണ്.മൂന്നാംതവണ അധികാരത്തിലേറിയെങ്കിലും 18-ാം ലോകസഭാതിരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ മോടിക്കേല്പിച്ച മങ്ങല്‍ ചില്ലറയൊന്നുമല്ല. പത്തു വര്‍ഷത്തെ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള കൂട്ടുഭരണത്തിനുശേഷം മൂന്നാമൂഴത്തില്‍ ഒറ്റയ്ക്കുള്ള കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു സഖ്യകക്ഷികളെ ആശ്രയിക്കേണ്ട സാഹചര്യം ബിജെപിക്കുയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഭരണത്തിന്റെ നിയന്ത്രണച്ചരട് സഖ്യകക്ഷികളുടെ കൈകളിലേക്ക് ഇനിയുള്ള നാളുകളില്‍ വഴുതിമാറും. ഭരണസംവിധാനത്തിനുള്ളില്‍ ഭരണം കൈയാളുന്ന ബദല്‍ശക്തികള്‍ പത്തിവിരിച്ചാടും. ആര്‍എസ്എസ് ആസ്ഥാനത്തു രൂപപ്പെടുന്ന പദ്ധതികള്‍ അതേപടി ഭരണത്തില്‍ നടപ്പാക്കാന്‍ സാധിക്കാത്ത നിസ്സഹായതയില്‍ സഖ്യകക്ഷികളുടെ മുമ്പില്‍ മുഖ്യകക്ഷിക്കു യാചിച്ചുനില്‍ക്കേണ്ട ഗതികേട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ജയിച്ചതും മോദി; തോറ്റതും മോദി.
ഇന്ത്യയുടെ ആത്മാവ്
ഭരണത്തിന്റെ ഏകാധിപത്യശൈലി ജനാധിപത്യരാജ്യം തള്ളിക്കളയുന്നുവെന്ന് തിരഞ്ഞെടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്നു. ഭരണശൈലികളില്‍ മാറ്റവും
പുതുഘടനയുമുണ്ടാകണം. ജനകീയവിഷയങ്ങളും പ്രശ്‌നങ്ങളും കൂടുതലായി പൊതുവേദികളില്‍ ചര്‍ച്ചചെയ്യപ്പെടണം. അടിച്ചേല്പിക്കുന്ന നിയമനിര്‍
മാണങ്ങള്‍ ഇനി വിലപ്പോവില്ല.
വര്‍ഗീയവിഷം ചീറ്റിയുള്ള നിയമനിര്‍മാണങ്ങള്‍ക്കും വര്‍ഗീയതീവ്രവാദസംഘടനകളെ കയറൂരിവിട്ടുള്ള അക്രമങ്ങള്‍ക്കും ഹിന്ദിമേഖലയില്‍ തിരിച്ചടി കിട്ടി
യതു തിരിച്ചറിയണം. നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ ചൈതന്യം നഷ്ടപ്പെടരുത്. മതം, ഭാഷ, വിശ്വാസപ്രമാണങ്ങള്‍, ജീവിതശൈലി, രാഷ്ട്രീയം,
സംസ്‌കാരം എന്നിവയെല്ലാം ഈ മണ്ണില്‍ നിലനിര്‍ത്തണം. ആര്‍ഷഭാരത സംസ്‌കാരമെന്നത് ഭാരതം ലോകത്തിനു നല്‍കിയസംഭാവനയും ഇന്ത്യയുടെ ചൈതന്യവുമാണ്. ഭരണഘടനയാകട്ടെ, ഇന്ത്യയുടെ ആത്മാവും.ഭരണഘടനാ ശില്പികളുടെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുകളും അധികാരത്തിലേറുന്ന പുതുതലമുറയും കാണാതെപോകരുതെന്നും ഭരണഘടന ഭാരതമക്കള്‍ക്ക് ഉറപ്പുതരുന്നസ്വാതന്ത്ര്യവും സമത്വവും അട്ടി
മറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമുള്ള മുന്നറിയിപ്പുകൂടിയാണ് ഈ തിരഞ്ഞെടുപ്പുഫലം. വോട്ടിംഗ്‌മെഷീനുകളിലെകൃത്രിമത്വത്തെക്കുറിച്ചു വലിയ പരാതികളില്ല. വന്‍ അഴിമതിയാരോപണങ്ങളും ഉയര്‍ന്നില്ല. രാജ്യം ഏകാധിപത്യത്തിലേക്കു പോകുമെന്ന ആശങ്കയും ഫലത്തില്‍ പരിഹരിക്കപ്പെട്ടു.
ജനങ്ങളെ വെല്ലുവിളിക്കരുത്
ഭരണത്തോടൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ പല ജനദ്രോഹനിയമനിര്‍മാണങ്ങളും ഭരണകക്ഷി നേരിട്ട തിരിച്ചടിയുടെ മുഖ്യകാരണങ്ങള്‍തന്നെ. ഗ്രാമീണകാര്‍ഷികമേഖലയ്ക്കു കനത്ത ആഘാതമേല്പിച്ച കര്‍ഷകവിരുദ്ധ കരിനിയമങ്ങളും അതിനെതിരേയുള്ള കര്‍ഷകപ്രക്ഷോഭവും കനലായും അഗ്നിജ്വാലയായും ഹിന്ദിയുടെ ഹൃദയഭൂമിയില്‍ കേന്ദ്രസര്‍ക്കാരിനെ വിഴുങ്ങി. മതപരിവര്‍ത്തനനിരോധനനിയമത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ വര്‍ഗീയഗ്രൂപ്പുകള്‍ നടത്തിയകടന്നാക്രമണങ്ങളും അഴിഞ്ഞാട്ടവും തിരിച്ചടിയായി. ഏകീകൃത സിവില്‍കോഡും ഏകീകൃത
നികുതിയും, 'ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്' എന്ന പുതിയനയവുമെല്ലാം ആശയപരമായി പുരോഗമനമെങ്കിലും ഇന്ത്യയുടെ സാംസ്‌കാരികപാരമ്പര്യങ്ങളെയും ഫെഡറല്‍സംവിധാനങ്ങളെയും മതവിശ്വാസങ്ങളെയും വെല്ലുവിളിക്കുന്നതാണെന്നു ജനം തിരിച്ചറിഞ്ഞു പ്രതികരിച്ചു. സാധാരണജനങ്ങളുടെ ജീവിതത്തെ വെല്ലുവിളിച്ച് ഒരു സര്‍ക്കാരിനും ഭാരതമണ്ണില്‍ നിലനില്പില്ലെന്ന് തുടര്‍ഭരണം ലഭിച്ചാലും ഓര്‍മപ്പെടുത്തുന്നു. മണിപ്പുരില്‍ സമാധാനം സാധ്യമാക്കുന്നതിലുണ്ടായ പരാജയവും ചൈനാതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷസാഹചര്യങ്ങളും നോട്ടുനിരോ
ധനത്തിന്റെ ആഘാതങ്ങളും ഭരണഘടന അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയും അധികാരത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സമീപനവും പാര്‍ലമെന്റില്‍ അതിവേഗം പാസാക്കുന്ന ബില്ലുകളും തിരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്കു തിരിച്ചടിയായി.
ശക്തമായ പ്രതിപക്ഷം വേണം
ശക്തമായ പ്രതിപക്ഷമില്ലാതിരുന്നതിന്റെ മറവില്‍ ഏകാധിപത്യം അടിച്ചേല്പിക്കാനൊരുങ്ങിയ കേന്ദ്രഭരണത്തിനെതിരേയുള്ള വിധിയെഴുത്തായും തിരഞ്ഞെടുപ്പുഫലം മാറി. ജനാധിപത്യത്തിന്റെ അന്തഃസത്ത രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശബ്ദവും ശ്രവിക്കാനുള്ള ഭരണാധികാരികളുടെ തുറന്ന സമീപനവുമാണ്.
വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യശൈലിക്കു ജനാധിപത്യത്തില്‍ സ്ഥാനമില്ല. ദുര്‍ബലമായ പ്രതിപക്ഷമല്ല ആത്മവിശ്വാസവും
ചങ്കുറപ്പും തന്റേടവുമുള്ള ക്രിയാത്മകമായ പ്രതിപക്ഷമാണു വേണ്ടത്. ഇന്ത്യ ആ ദിശയിലേക്ക് 2024 ല്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങുന്നത് പ്രതീക്ഷയേകുകയും ജനാധിപത്യത്തിന്റെ അന്തസ്സ് ഉയര്‍ത്തുകയും ചെയ്യുന്നു.
രാജ്യാന്തരബന്ധം ജനക്ഷേമം
ഇന്ത്യയുടെ രാജ്യാന്തരബന്ധങ്ങളില്‍ കഴിഞ്ഞ നാളുകളിലെ മോദി ഭരണത്തിലുണ്ടായ കുതിച്ചുചാട്ടം പ്രശംസനീയമാണ്. അന്തര്‍ദേശീയവേദികളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ നരേന്ദ്രമോദിക്കായിയെന്ന പരമാര്‍ഥം നിഷേധിക്കാനാവില്ല.
ജനക്ഷേമം ലക്ഷ്യംവച്ചുള്ള പല പദ്ധതികളും മോദിസര്‍ക്കാര്‍ നടപ്പാക്കിയെന്നതും വാസ്തവമാണ്. കൊവിഡിനുശേഷം അയല്‍രാജ്യങ്ങള്‍ സാമ്പത്തികപ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞപ്പോഴും ഇന്ത്യ പിടിച്ചുനില്‍ക്കുക മാത്രമല്ല, കുതിച്ചുമുന്നേറിയതു ഭരണനേട്ടംതന്നെ. ദേശീയസുരക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പ്രാധാന്യവും എടുത്തുപറയേണ്ടതാണ്. ഭീകരവാദശ്രമങ്ങളെ അമര്‍ച്ചചെയ്യാന്‍ നടത്തിയ ശ്രമങ്ങളും ഭരണനേട്ടമാണ്. രാജ്യാന്തരവ്യാപാരങ്ങളിലും നയങ്ങളിലും ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു. ആഗോളവിപണിയുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന ശക്തിയായി ഇന്ത്യ മാറി. ജി 20 യും ബ്രിക്സും ഇന്ത്യന്‍ സാമ്പത്തികവ്യാപാര ഇടനാഴിയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളും അതിവിശേഷംതന്നെ. ഗള്‍ഫ്‌രാജ്യങ്ങളെ കോര്‍ത്തിണക്കാനും ആഫ്രിക്കന്‍രാജ്യങ്ങളെ ചേര്‍ത്തുനിര്‍ത്താനും ചൈനയെ ഒതുക്കാനും റഷ്യയെ പിണക്കാതെ അമേരിക്കയെ സ്‌നേഹിക്കാനും യൂറോപ്യന്‍ രാജ്യങ്ങളെ മാറോടണടയ്ക്കാനും നരേന്ദ്രമോദിക്കായെന്നത് അഭിമാനകരമാണ്. ഇന്ത്യയെ ആഗോളസാമ്പത്തികശക്തിയായി വളര്‍ത്തുന്നതില്‍ വഴിതുറക്കാനും കേന്ദ്രസര്‍ക്കാരിനായി. ലോകരാഷ്ട്രങ്ങളുമായി വിവിധതലങ്ങളില്‍ മത്സരിക്കാന്‍ കെല്പുള്ളവരാണ് ഇന്ത്യക്കാരെന്ന് മോദി തെളിയിച്ചു. പക്ഷേ, വന്‍കിട കോര്‍പ്പറേറ്റുകളിലൂടെമാത്രം ഇന്ത്യന്‍ജനതയെ നോക്കിക്കണ്ട മോദിഭരണത്തിനു ഗ്രാമീണകര്‍ഷകജനതയുടെ കണ്ണീരു കാണാനായില്ലെന്നുള്ളതു വസ്തുതയാണ്. കരിഞ്ഞുണങ്ങിയ കൃഷിഭൂമിയില്‍നിന്ന് അല്പം വൈകിയാണെങ്കിലും കര്‍ഷകസമൂഹം വസ്തുതകള്‍ തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണത്തിനെതിരേ കണ്ണീരോടെ പ്രതികരിച്ചത് 'ഇന്ത്യാ'മുന്നണിക്കു നേട്ടമായി.
ഭരണവിരുദ്ധത കേരളത്തില്‍
ബിജെപിക്ക് ഒരു സീറ്റ് കേരളത്തില്‍ ലഭിച്ചതൊഴിച്ചാല്‍ 2019 ലെ ലോകസഭാതിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണ് 2024 ലെ തിരഞ്ഞെടുപ്പ് ഫലമെന്നു പറഞ്ഞ് ഒളിച്ചോട്ടം നടത്താന്‍ വരട്ടെ. കേരളത്തിന്റെ തിരഞ്ഞെടുപ്പുചിത്രം വിളിച്ചറിയിക്കുന്ന ചില സത്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഭരണവിരുദ്ധവികാരം. കടമെടുത്ത് ധൂര്‍ത്തു നടത്തുന്ന ഒരു ഭരണം ഈ നാടിനാവശ്യമുണ്ടോയെന്ന ചിന്ത സാധാരണജനങ്ങളിലും വ്യാപകമാണ്. ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ മാത്രമായിട്ടുള്ള ഭരണം വേണോയെന്ന ചോദ്യമുയരുന്നു. വികസനങ്ങളെല്ലാം വഴിമുട്ടി, ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്പിക്കുന്നു. വര്‍ഗീയശക്തികളുടെമാത്രമല്ല, ഭീകരവാദികളുടെയും താവളമായി കേരളം മാറിയോ എന്ന ആശങ്കയും വളരുന്നു. മദ്യവും മയക്കുമരുന്നും ഒഴുക്കി ഇവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായി ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുന്നു. ജനകീയബാങ്കുകള്‍പോലും ജനനേതാക്കള്‍ കവര്‍ച്ചചെയ്യുന്നു. രാഷ്ട്രീയരംഗത്തെ അതിപ്രസരം വോട്ടുചെയ്യാനുള്ള ജനങ്ങളുടെ ചിന്താഗതിയിലും ഇടിവുവരുത്തി. പുതുതലമുറ പഠിക്കാനും ജീവിക്കാനും നാടുവിട്ടോടുന്ന ദുര്‍വിധി. ഉദ്യോഗസ്ഥതലം അഴിമതിയുടെ കേന്ദ്രങ്ങളായി മാറി. വിദ്യാലയങ്ങളില്‍ പഠിക്കാന്‍ കുട്ടികളില്ലാതെ സീറ്റുകള്‍ കാലി. സ്നേഹവും സാഹോദര്യവും വിശ്വാസങ്ങളും പങ്കുവച്ച മണ്ണില്‍ വര്‍ഗീയശക്തികള്‍ വിഷം ചീറ്റുമ്പോള്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ ഇക്കൂട്ടര്‍ക്കു കുടപിടിച്ച് സംരക്ഷകരായി മാറുന്ന ദുരവസ്ഥ. വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്ത രാഷ്ട്രീയവും ഭരണസംവിധാന പരാജയവും ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്ന അരാഷ്ട്രീയത്തിന്റെ ആഴവും കേരളമണ്ണിലിന്നു വളരെ വലുതാണ്.
അടിമകളല്ല; വര്‍ഗീയത വേണ്ട
ജനാധിപത്യരാജ്യത്ത് തങ്ങള്‍ രാജാക്കളും ജനങ്ങള്‍ അടിമകളുമാണെന്നു കരുതുന്ന നേതൃത്വങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയായും 2024 ലെ പൊതുതിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം. കാവിയും ചുവപ്പും ചരിത്രം മറക്കരുതെന്നും ഇന്ത്യയില്‍ ആര്‍ക്കും ഗ്യാരണ്ടിയില്ലെന്നും കേരളസമൂഹവും ഇന്ത്യന്‍ ജനതയും മുന്നറിയിപ്പു നല്‍കി.
വികസനമന്ത്രം വര്‍ഗീയതന്ത്രമാകുന്നതു വിലപ്പോയില്ല. ഭരണഘടനയില്‍ പൊളിച്ചെഴുത്തും പാടില്ലെന്നത് ജനം പറയുന്നു. വര്‍ഗീയതയ്ക്കും വിഷം ചീറ്റുന്ന വിദ്വേഷസംസ്‌കാരത്തിനും ജനഹൃദയങ്ങളെ കീഴടക്കാനായില്ല. തീവ്രവാദത്തിനും കപടദേശീയതയ്ക്കും കടിഞ്ഞാണിടണമെന്നും അധികാരത്തിലേറാന്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാവില്ലെന്നുമുള്ള ജനകീയനിലപാടും മുന്നറിയിപ്പും ഇന്ത്യന്‍ജനാധിപത്യത്തിന്റെ മഹത്ത്വം ഉയര്‍ത്തിക്കാട്ടുന്നു.
ജനങ്ങള്‍ വിഡ്ഢികളല്ല
രാമക്ഷേത്രം പണിത അയോധ്യയിലും ഹിന്ദിയുടെ ഹൃദയഭൂമിയിലും ബിജെപിക്കേറ്റ തിരിച്ചടിയുടെ പാഠം പഠിക്കണം. എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന ക്രൂരതയും കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്ന കിരാതസമീപനവും ഭരണനേതൃത്വങ്ങളുടെ അടിച്ചമര്‍ത്തലും വിലപ്പോവില്ലെന്നു ജനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് കേരള-കേന്ദ്രഭരണനേതൃത്വങ്ങള്‍ക്ക് അവഗണിക്കാനാവില്ല. മതനിരപേക്ഷതയെക്കുറിച്ചു നിരന്തരം സംസാരിക്കുകയും വര്‍ഗീയവാദങ്ങള്‍ക്കും വിദ്വേഷവിളമ്പലുകള്‍ക്കും ചൂട്ടുപിടിക്കുകയും ചെയ്യുന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ദൈവത്തിന്റെ സ്വന്തം നാട് മറുപടി നല്‍കിയതില്‍ തെറ്റില്ല. കേരളത്തിലെ യുഡിഎഫിന്റെ വിജയം അവരുടെ നേട്ടമല്ല, ഒരു സാങ്കേതികത്വം മാത്രമാണ്. സംസ്ഥാനഭരണത്തോടുള്ള എതിര്‍പ്പാണ് വോട്ടില്‍ പ്രതിഫലിച്ചത്. ബിജെപിക്കു കേരളത്തില്‍ വോട്ടുകൂടിയതിനും പ്രധാനഘടകം ഈ എതിര്‍പ്പുതന്നെ. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് കേരളത്തിലും ഒരു രാഷ്ട്രീയപൊളിച്ചടുക്കലിന് ഇനി അധികകാലമില്ലെന്നുള്ളതാണ്. തൃശൂരിലെ ബിജെപി വിജയം പാര്‍ട്ടിയുടെ വിജയമല്ല; ഒരു വ്യക്തിയുടെ അധ്വാനത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും ജനകീയ ബന്ധത്തിന്റെയും ബാക്കിപത്രമാണ്. ഇതു തുടര്‍ന്നാല്‍ ഇനിയും ഇത്തരം വിജയങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കും. പൗരത്വനിയമഭേദഗതിയെ എതിര്‍ത്തും പാലസ്തീന്‍ അനുകൂലപ്രകടനങ്ങള്‍ നടത്തിയും എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ ചീത്തവിളിച്ചും സംസ്ഥാനഭരണപ്പാര്‍ട്ടികള്‍ നടത്തിയ വിദ്വേഷ അജണ്ടകള്‍ കള്ളവിലാപങ്ങളായി ഒഴുകിപ്പോയി.
പ്രളയത്തിന്റെയും കൊവിഡ് മഹാമാരിയുടെയും ആഘാതത്തില്‍ മുതലെടുത്ത് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയവരുടെ അഹന്തയും ധാര്‍ഷ്ട്യവും ധൂര്‍ത്തും പ്രളയത്തില്‍ ഒലിച്ചുപോകുന്നതുപോലെ ജനങ്ങളുടെ നിലപാടില്‍ തകര്‍ന്നടിഞ്ഞു. സംസ്ഥാന സാമ്പത്തികനയങ്ങളിലെ സര്‍ക്കാര്‍ പരാജയവും അക്രമരാഷ്ട്രീയവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഒഴുക്കും ഭരണസംവിധാനങ്ങളിലെ ധൂര്‍ത്തും സഹകരണബാങ്കുകളിലെ കൊള്ളയും അഴിമതിയും പെന്‍ഷന്‍ മുടങ്ങിയതും വിലത്തകര്‍ച്ചയും കെടുകാര്യസ്ഥതയും നിലവിലെ ഭരണത്തോടു ജനങ്ങളില്‍ അകല്‍ച്ച സൃഷ്ടിച്ചപ്പോള്‍ യുഡിഎഫിനും ബിജെപിക്കും അവരറിയാതെ വോട്ടായി മാറിയെന്നതാണു യാഥാര്‍ഥ്യം. പ്രതിഷേധത്തിന്റെയും നീതിനിഷേധത്തിന്റെയും അടയാളങ്ങള്‍ കേരളസമൂഹം പ്രകടിപ്പിച്ചുതുടങ്ങിയതിന്റെ നേര്‍സാക്ഷ്യമാണ് നോട്ടയ്ക്കു കിട്ടിയ അരാഷ്ട്രീയവോട്ടുകളും. ഇരുധ്രുവരാഷ്ട്രീയം നാളെ മാറ്റിമറിക്കപ്പെടുമെന്നും ഉറപ്പാണ്.
കോണ്‍ഗ്രസും കണ്ണുതുറക്കണം
കോണ്‍ഗ്രസ് നേതൃത്വ യുഡിഎഫിനെ ദേശീയതിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്ന കേരളജനത തിരിച്ചറിയേണ്ട മറ്റൊരു വസ്തുതയുണ്ട്. ആറു പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച പാര്‍ട്ടിയുടെ അമരത്തുമാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസിലും സഖ്യകക്ഷികളിലുമായി ഒരു ഡസന്‍മന്ത്രിമാര്‍ കഴിഞ്ഞനാളുകളില്‍ രാജ്യതലസ്ഥാനത്തു ഭരണത്തിലുണ്ടായിരുന്നു. ഇവര്‍ അഴിമതിയുടെ അവതാരങ്ങളായി സ്വയം കീശ വീര്‍പ്പിച്ചതല്ലാതെ എന്തു വളര്‍ച്ചയും നേട്ടവും ഈ സംസ്ഥാനത്തിനുണ്ടാക്കി? കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കു വളംവച്ച സ്വതന്ത്രവ്യാപാരക്കരാറുകള്‍ക്കു വിത്തുപാകിയത് ഇവരല്ലേ? പരിസ്ഥിതിലോലനിയമങ്ങള്‍ നിര്‍മിച്ചതും അടിച്ചേല്പിച്ചതും കര്‍ഷകദ്രോഹസമീപനം സ്വീകരിച്ചതും ഇക്കൂട്ടര്‍തന്നെ. പ്രവാസികളുടെ പണംകൊണ്ടുമാത്രം പച്ചപിടിച്ച കേരളത്തെ പിച്ചച്ചട്ടിയിലേക്കു തള്ളിവിട്ടതിന്റെയും പിന്നിലാര്? വര്‍ഗീയപ്രീണനം മുഖമുദ്രയാക്കിയ മതേതരരാഷ്ടീയപ്രസ്ഥാനം ഭീകരവാദശക്തികള്‍ക്ക് ഇന്ത്യയില്‍ വിളഭൂമി സൃഷ്ടിച്ച ചരിത്രമൊന്നും പെട്ടെന്നു മറക്കാനാവില്ല. ന്യൂനപക്ഷ മതവിഭാഗത്തിന്റെ പേരില്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന് സര്‍ക്കാര്‍ ഖജനാവില്‍നിന്നു ക്ഷേമംമുഴുവന്‍ വാരിക്കോരി കൊടുത്ത കോണ്‍ഗ്രസ് ഭരണത്തിലെ ഇന്നലെകള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസും തിരിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ജനങ്ങളുടെ അംഗീകാരമല്ല; ഔദാര്യമാണ്. തമ്മിലടിയും വിഴുപ്പലക്കലുകളും അവസാനിപ്പിച്ച് ജനങ്ങളെ സമഭാവനയോടെ കണ്ട് പ്രവര്‍ത്തിക്കാനുള്ള വഴിയും ഇന്ത്യാമുന്നണിക്കു തുറന്നിരിക്കുന്നു. ആ വഴിയിലൂടെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നേറാനും കരുത്തുനേടാനും കിട്ടിയ അവസരം പാഴാക്കിയാല്‍ ഇന്നത്തെ വിജയം നാളെ ആവര്‍ത്തിക്കാനാവില്ലെന്നും ഓര്‍മിക്കുക.
നല്ല നേതാക്കള്‍ വേണം
കേരളം നയിക്കാന്‍ പ്രാപ്തരായ നേതാക്കളില്ലെന്നുള്ളതാണു വാസ്തവം. പഴകിത്തുരുമ്പിച്ച രാഷ്ട്രീയചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് നടത്തുന്ന ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കുമപ്പുറം സാക്ഷരകേരളത്തെ നയിക്കാന്‍ പറ്റുന്ന ആദര്‍ശശുദ്ധിയും നിസ്വാര്‍ഥസേവനമനോഭാവവും കൈമുതലായിട്ടുള്ള നേതൃത്വങ്ങള്‍ ഉയര്‍ന്നുവരാതെ നമുക്കു നിലനില്പില്ല. മാറിച്ചിന്തിക്കുന്ന ഒരു തലമുറ അരാഷ്ട്രീയശക്തിയായി രൂപപ്പെടുന്നതും കാണാതിരിക്കരുത്. ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സ്‌നേഹസാഹോദര്യം പ്രകാശിപ്പിക്കുന്ന ആര്‍ഷഭാരതസംസ്‌കാരത്തിന്റെ പുനരാവിഷ്‌കരണമാണ് ജനമിന്നു കൊതിക്കുന്നത്. അതിനുള്ള തുടര്‍ചര്‍ച്ചകള്‍ക്കും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും 2024 ലെ തിരഞ്ഞെടുപ്പിലൂടെ മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിനാകട്ടെ. ഭരണഘടനയെ ചേര്‍ത്തുപിടിച്ചുള്ള ഭരണമുണ്ടാകട്ടെ. തിരഞ്ഞെടുപ്പുഫലം കേരളസര്‍ക്കാരിനും പുത്തന്‍ ഉള്‍ക്കാഴ്ചയോടുകൂടിയ തിരുത്തലിനുള്ള അവസരവും മുന്നറിയിപ്പുമാകട്ടെ.
കവര്‍സ്റ്റോറി
ഇന്ത്യ തിളങ്ങുന്നു: ജനാധിപത്യത്തിന്റെ വിശുദ്ധിയില്‍
