ആരുമില്ല തനിക്കെന്നു തോന്നുമ്പോഴാണ് താന്‍ താനാകുന്നത്. ഒറ്റപ്പെടുമ്പോഴുള്ള ഒരു ധൈര്യം; അതു വലുതാണ്. മരത്തില്‍ ചുറ്റിനില്‍ക്കുന്ന വള്ളിച്ചെടി പെട്ടെന്നു വാടിപ്പോകും. കുറച്ചു ദിവസമായി പൊങ്ങുതടിപോലെയാണു തോന്നുന്നത്, നദിയിലെ ഓളത്തിനനുസരിച്ചു ലക്ഷ്യമില്ലാതെ അങ്ങനെ ഒഴുകി...
മിണ്ടാനും പറയാനും മേലെങ്കില്‍ക്കൂടി, ഇത്രയും നാള്‍ ആ കട്ടിലില്‍ അമ്മയുണ്ടായിരുന്നു. പറയുന്നതിന് ഒന്നും ഉത്തരം പറയില്ലെങ്കിലും, ആ കിടപ്പിലും അമ്മ തന്നെ അറിയുന്നുണ്ടായിരുന്നു, കേള്‍ക്കുന്നുണ്ടായിരുന്നു, തനിക്കു കൂട്ടുണ്ടായിരുന്നു.
കാളിങ് ബെല്‍ അടിക്കുമ്പോള്‍, വെറുതെ ഉള്ളിലേക്കുനോക്കി പറയും 'അടുത്ത വീട്ടിലെ വീണയാണ്,' 'പാലുകാരന്‍ പൈസ വാങ്ങാന്‍ വന്നതാണ്', 'കുറിയര്‍ ആണ് അമ്മേ' എന്നൊക്കെ.
ആ സാന്നിധ്യം പോയിട്ട് ഇന്നേക്കു മൂന്നാം ദിവസം.
മരണത്തിനു വന്ന എല്ലാവരും പറഞ്ഞു: ''അമ്മ ഭാഗ്യവതിയാണ്, അവസാനംവരെ പൊന്നുപോലെ നോക്കാന്‍ നീന ഉണ്ടായിരുന്നല്ലോ.''
പക്ഷേ, അമ്മയായിരുന്നു തന്നെ നോക്കിയിരുന്നത്, തനിക്കു കാവലായിരുന്നത്.
എന്തോ, അത് എല്ലാവരോടും പറയാന്‍ തോന്നിയില്ല, അടുത്ത കൂട്ടുകാരി സുഷമയോടുമാത്രം പറഞ്ഞു തേങ്ങിക്കരഞ്ഞു:
''കട്ടിലില്‍ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നെങ്കിലും, അതു തരുന്ന ആത്മബലം ഒന്നു വേറേയായിരുന്നു.''
''ഇനി എന്താ നിന്റെ പ്ലാന്‍?''
''അറിയില്ല.''
''ഇപ്പോള്‍ ഒന്നും ആലോചിക്കേണ്ട, സമയം ഉണ്ടല്ലോ''
''നാല്പത്തിയൊന്നു കഴിയട്ടെ''
അവള്‍ പോയതും പിന്നെയും ഏകാന്തതയിലേക്കു തിരികെനടന്നു. ഈ വീടിന്റെ ഓരോ മുക്കിലും മൂലയിലും അമ്മയുടെ ഗന്ധമാണെന്നു തോന്നി.
മരുന്നുകളുടെയും ഡെറ്റോളിന്റെയും മണം മാറി, ഒരു സൗരഭ്യം, സ്വര്‍ഗീയപരിമളം ചുറ്റിനും പടരുന്നതുപോലെ തോന്നി. അമ്മ ഇവിടെ എവിടെയോ ഉണ്ടെന്നു തോന്നുന്നപോലെ, ആ തോന്നല്‍ വല്ലാത്ത ഒരു ആശ്വസിപ്പിക്കലായി സ്വയം അറിയുന്നപോലെ.
ഇഴഞ്ഞിഴഞ്ഞു ദിവസങ്ങള്‍ പോയി. അമ്മ പോയിട്ട് നാല്പത്തിയൊന്നാം ദിവസം.
അനിയനും കുടുംബവും, ചേച്ചിയും ചേട്ടനും ഇന്നലെയേ വന്നിരുന്നു.
രാവിലെ കുര്‍ബാന കൂടണമല്ലോ.
എല്ലാം കഴിഞ്ഞപ്പോള്‍ അനിയനാണ് അതു പറഞ്ഞത്:
''ചേച്ചി ഇത്രയും നാള്‍ അമ്മയെ നോക്കി ഇവിടെ നിന്നു. ഇനി തനിയെ ഇവിടിങ്ങനെ കഴിയേണ്ട, ഒരു കൂട്ടിനുപോലും ആരും ഇല്ല, ഒന്നുകില്‍ എന്റെ കൂടെ പോരാം അല്ലെങ്കില്‍ വലിയേച്ചിയുടെകൂടെ.''
''അതേ'' ചേച്ചിയും അതു പിന്താങ്ങി.
''അമ്മയുടെ നാല്പത്തിെയാന്നു കഴിയട്ടെ എന്നോര്‍ത്താണ് ഈ കാര്യം ഒന്നും ഇതുവരെ പറയാഞ്ഞത്.''
''അമ്മ, ഇവിടെ ഉണ്ടെന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്. ഒറ്റയ്ക്കു കഴിയാന്‍ എനിക്കു ബുദ്ധിമുട്ടില്ല.''
''പക്ഷേ, ഞങ്ങള്‍ക്കുണ്ട്. പിന്നെ ചേച്ചിക്ക് അറിയാമല്ലോ, ഈ വീട് എന്റെ പേരിലാണ്.''
''ഉടനെ വേണ്ട, സമയം എടുത്ത് ആലോചിച്ചുപറഞ്ഞാല്‍ മതി, ഒരു മാസം കഴിയുമ്പോള്‍ ഞങ്ങള്‍ വരാം, അപ്പോള്‍ ഒരു തീരുമാനത്തില്‍ എത്തുമല്ലോ''
അവര്‍ ഊണുകഴിഞ്ഞു തിരിച്ചുപോയി. ഒരു മാസം, അതേ, അതിനുമേലേ ഇവിടെ നില്ക്കാന്‍ പറ്റില്ല. അനിയനോടും ചേച്ചിയോടും ഇഷ്ടമില്ലാഞ്ഞിട്ടല്ല, എന്തോ അതുവേണ്ടാ എന്നു തോന്നി.
ഒറ്റപ്പെട്ട മനുഷ്യന്‍ ആകാശത്തുനിന്നു ഭൂമിയിലേക്കു പതിക്കാന്‍ ശ്രമിക്കുന്ന ഒരു നക്ഷത്രത്തെ ഓര്‍മിപ്പിക്കും... പക്ഷേ, പതിക്കില്ല, അങ്ങനെതന്നെ താഴേക്കു നോക്കിനില്‍ക്കും. കാരണം, താഴെവീഴുമ്പോള്‍, അവിടെ നമുക്ക് ആരുണ്ടാകുമെന്നറിയില്ലല്ലോ.
ഇവര്‍ നോക്കാം എന്നൊക്കെ പറഞ്ഞാലും... എന്തോ അറിയില്ല.
അമ്മയുടെ പെന്‍ഷന്‍, പിന്നെ ബാങ്കില്‍ കുറച്ചു പണം എല്ലാം ഒന്നു കൂട്ടിനോക്കി. നോമിനി ആയിട്ടു തന്നെ വച്ചതു ഭാഗ്യം!
സുഷമയെ വിളിച്ചു. തന്റെ വിഷമങ്ങളും ആവലാതിയും ഒക്കെ ഏറ്റുവാങ്ങുന്നത് അവളുടെ കാതുകളാണ്.
ഇവിടെനിന്ന് അധികം ദൂരം ഇല്ല, നല്ല ഒരു റിട്ടയര്‍മെന്റ് ഹോം ഉണ്ട്. കൈയിലെ പണം വച്ച് സിംഗിള്‍ റൂം കിട്ടില്ല, പക്ഷേ, കോമണ്‍ റൂം കിട്ടും.
പിറ്റേദിവസംതന്നെ അവിടെ പോയി. എല്ലാം ഇഷ്ടപ്പെട്ടു. ആവശ്യം വന്നാല്‍ നമുക്ക് എല്ലാ സാഹചര്യങ്ങളും ഇഷ്ടമാകും.
വീട്ടില്‍നിന്നു തന്റെ തുണികളും ഒന്നു രണ്ടു ഫോട്ടോയും പിന്നെ അമ്മയുടെ ഒരു സാരിയും എടുത്തു. അടുത്തവീട്ടില്‍ വീടിന്റെ താക്കോല്‍ ഏല്പിച്ചു നടന്നുനീങ്ങുമ്പോള്‍ അമ്മയുടെ ഗന്ധവും പടിയിറങ്ങി തന്റെകൂടെ പോരുന്നു എന്നു തോന്നി.
മുന്നോട്ടു നടക്കുമ്പോള്‍ വഴിയരികില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന മരങ്ങളിലേക്ക് അവളുടെ കണ്ണുകളുടക്കി. ഇലകള്‍ പൊഴിച്ച് ഒറ്റയ്ക്കു നില്‍ക്കുന്ന മരങ്ങള്‍ക്ക് വല്ലാത്തൊരു ഭംഗിയുണ്ട്; ഒറ്റപ്പെട്ടുപോയ ചിലരെപ്പോലെ, തന്നെപ്പോലെയെന്ന് നീന ഓര്‍ത്തുകൊണ്ടിരുന്നു.