ന്യൂഡല്‍ഹി: കത്തോലിക്കര്‍ മതപരിവര്‍ത്തനം നടത്താറില്ലെന്ന് കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരണ്‍ റിജിജു. അറിവു പ്രചരിപ്പിക്കലാണ് കത്തോലിക്കര്‍ ചെയ്യുന്നത്. ജനങ്ങള്‍ അതു സ്വീകരിക്കുന്നുവെന്നും ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചരിത്രത്തിലേക്കു നോക്കുകയാണെങ്കില്‍ എഡി 52 ല്‍ ഇന്ത്യയില്‍ ക്രൈസ്തവമതം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ വിവിധതലങ്ങളില്‍ അവര്‍ നല്‍കിയ സേവനം വിലമതിക്കാനാവാത്തതാണ്. പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ക്രൈസ്തവരുടെ സംഭാവന രാജ്യത്തിന്റെ പുരോഗതിയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കത്തോലിക്കാസഭയുടെ അടച്ചടക്കവും കേന്ദ്രീകൃതസ്വഭാവവും തന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തപ്പോള്‍ അവിടത്തെ ഓരോ ചടങ്ങൂം വളരെ കൃത്യതയോടെയാണു സംഘടിപ്പിച്ചത്. മതചടങ്ങിനപ്പുറം സഭയുടെ പ്രവര്‍ത്തനരീതികളില്‍നിന്നു വ്യക്തിപരമായി ധാരാളം പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തുടക്കംമുതല്‍ മതനിരപേക്ഷരാജ്യമാണ്. എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന രാജ്യമാണിത്. സമൂഹമാധ്യമങ്ങളിലെ വിദ്വേഷപ്രചാരണം തള്ളിക്കളയണം. കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ''സബ് കാ സാത്ത് സബ്കാ വികാസ്'' എന്ന ആപ്തവാക്യമാണ്. ഇന്ത്യയെ വികസിതഭാരതമാക്കാന്‍ നാം എല്ലാവരും ഒരുമിച്ചുപ്രവര്‍ത്തിക്കണം. ഏതൊരു ആവശ്യത്തിലും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും റിജിജു ആശംസാപ്രസംഗത്തില്‍ പറഞ്ഞു.
*
