•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രതിഭ

അവര്‍ക്കും ജീവനില്‍ കൊതിയുണ്ട്‌

ജീവദാതാവായ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും  ജീവന്റെമേല്‍ അവകാശമില്ല. 1971 ലെ എം.ടി.പി. ആക്ട് 2021 ല്‍ ഭേദ
ഗതി ചെയ്യാനുള്ള നീക്കങ്ങളും പ്രക്രിയകളും പുരോഗമിക്കുകയാണ്. തീര്‍ത്തും  അപലപനീയമായ ഒരു തീരുമാനമാണിത്.
രാഷ്ട്രപതി നിയമഭേദഗതി അംഗീകരിച്ച സാഹചര്യത്തില്‍ നിയമത്തിന്റെ അപകടങ്ങളെക്കുറിച്ചും അധാര്‍മികതയെക്കുറിച്ചും നാം ബോധവാന്മാരാകണം.
ഇരുപത് ആഴ്ചവരെ പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെ മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശത്തോടെ നശിപ്പിക്കുന്നത് അനുവദിക്കുന്ന നിയമമാണിത്. ഗര്‍ഭിണിയുടെ ജീവനു ഭീഷണിയോ ശിശു ജനിച്ചാല്‍ ഗുരുതരമായ ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളോ ഉണ്ടാവുമെന്നുള്ള സാഹചര്യത്തിലാണ് ഈ നിയമം എം.ടി.പി. അനുവദിക്കുന്നത്.
ഇരുപതാഴ്ചയ്ക്കും ഇരുപത്തിനാലാഴ്ചയ്ക്കും മധ്യേ പ്രായമുള്ള ശിശുവിനെ മെഡിക്കല്‍ പ്രാക്ടീഷണറുടെ അനുവാദത്തോടെ ഗര്‍ഭച്ഛിദ്രം ചെയ്യാമെന്ന നിയമമാണിത്.
ബീജസങ്കലനത്തിന്റെ നിമിഷത്തില്‍ത്തന്നെ ജീവനുണ്ടാകുന്നുവെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. രണ്ടïു
മൂന്നു മാസത്തിനുള്ളില്‍ത്തന്നെ ഒരു മനുഷ്യന്റേതായ രൂപവും അവയവങ്ങളും ശിശുവില്‍ രൂപപ്പെടുന്നു. ഈ അവസ്ഥയിലുള്ള ഒരു ശിശുവിന് വികസിക്കാത്തത് ശ്വാസകോശം മാത്രമാണ്. നിയമപ്രകാരമുള്ള കണക്കിലെ ആറുമാസം എത്തുമ്പോള്‍, ശിശുവിന്റെ വളര്‍ച്ച ഏതാണ്ട് എല്ലാ രീതിയിലും വികസിച്ചിട്ടുണ്ടാവും. മൂന്നു മാസത്തിനുമുമ്പ് കുഞ്ഞുങ്ങള്‍ ചിരിക്കുന്നതും, അനങ്ങുന്നതുമെല്ലാം സ്‌കാനിംഗില്‍ തെളിഞ്ഞിട്ടുണ്ട്. അതായത്, അവര്‍ക്ക് വൈകാരികവും ബൗദ്ധികവുമായ തലങ്ങളില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നു ചുരുക്കം.
മേല്‍പ്രസ്താവിച്ചതില്‍നിന്നും അത് ഒരു മനുഷ്യനാണെന്നത് നിസ്സംശയം അംഗീകരിക്കാവുന്ന കാര്യമാണെങ്കിലും ഗര്‍ഭപിണ്ഡം തുടങ്ങിയ വാക്കുകളുപയോഗിച്ച് അതിനെ ജീവനില്ലാത്തതായി പലപ്പോഴും തെറ്റിദ്ധരിക്കുന്നു.
ഗര്‍ഭപാത്രത്തില്‍ ഉരുവായ ഒരു ശിശുവിനെ സംബന്ധിച്ചിടത്തോളം അതിന് 
ജീവിക്കാനുള്ള അവകാശമുണ്ട്. അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മയ്ക്ക് അനുവാദമുണ്ടെïന്നുള്ള വാദത്തിന് അടിസ്ഥാനമില്ല. എന്തെന്നാല്‍, ശാസ്ത്രീയമായി പരിശോധിക്കുമ്പോള്‍, അമ്മയുടെയും കുഞ്ഞിന്റെയും ജനിതകഘടന വ്യത്യസ്തമാണ്. അതിനര്‍ത്ഥം അമ്മയും കുഞ്ഞും രണ്ടു വ്യത്യസ്ത വ്യക്തികളാണ് എന്നതു തന്നെ. മറ്റൊരു വാദം, പെണ്‍കുട്ടിയുടെ തെറ്റുകൊണ്ടല്ലാതെ ഗര്‍ഭധാരണം സംഭവിക്കുന്ന അവസരങ്ങളെക്കുറിച്ചാണ്.  ഇത്തരം സന്ദര്‍ഭങ്ങളിലും കുഞ്ഞിനെ നശിപ്പിക്കുവാന്‍ സഭ അനുവദിക്കുന്നില്ല. കാരണം, അതിനു ജീവിക്കാനുള്ള അവകാശമുണ്ട്. പിതാവിന്റെ കുറ്റത്തിന് മക്കളെ ശിക്ഷിക്കുന്നതില്‍ യുക്തിയില്ല.
ജനിക്കുന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ അനേകര്‍ തയ്യാറാണ്. സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകളും ഇരയോടുള്ള അസഹിഷ്ണുതയും അനേകം ജീവനുകളുടെ നാശത്തിനു കാരണമാകുന്നു.
ഇനി, ജനസംഖ്യയെക്കുറിച്ചും ജനപ്പെരുപ്പത്തെക്കുറിച്ചും വ്യാകുലപ്പെടുന്നവരോടു പറയട്ടെ: ഓരോ രാജ്യത്തിനും അവരവരുടേതായ മൂലധനമുണ്ട്. നമ്മുടെ മൂലധനമാണ് മനുഷ്യര്‍. ഈ മൂലധനം ഉപയോഗിച്ച് രാജ്യത്തിന്റെ സാമ്പത്തികശേഷി വര്‍ദ്ധിപ്പിക്കാന്‍ നമുക്കു സാധിക്കും.
ചിലരുടെ സ്വാര്‍ത്ഥതയ്ക്കും തെറ്റായ കാഴ്ചപ്പാടുകള്‍ക്കും മുമ്പില്‍ ബലിയാക്കപ്പെടുന്ന ഒരു സംസ്‌കാരമായി നമ്മുടേതു മാറിയിരിക്കുന്നു. അതുകൊണ്ടാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ മരണസംസ്‌കാരമെന്ന് ഇതിനെ വിശേഷിപ്പിച്ചത്.
അമ്മയെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയില്‍ കുഞ്ഞ് മരണപ്പെടുന്നത് ഗര്‍ഭച്ഛിദ്രപാപത്തില്‍ ഉള്‍പ്പെടുന്നില്ല. അതേസമയം കുഞ്ഞിനെ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും തെറ്റാണ്.
ആറുമാസം വരെ പ്രായമുള്ള ശിശുക്കളെ നശിപ്പിക്കാമെന്ന ഈ ഭേദഗതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. ജീവന്റെ മൂല്യത്തെക്കുറിച്ച് ബോധ്യമുള്ള ഒരു ജനതയെയാണ് നമുക്കാവശ്യം. ജീവന്‍ ദൈവികമാണ്. അതു സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കില്‍, ഏതെങ്കിലും ആശുപത്രിയില്‍ ചിതറിക്കപ്പെട്ടുപോകേണ്ടിയിരുന്നവരാണ് നാമെന്നറിയുക. അവര്‍ക്കും ജീവനില്‍ കൊതിയുണ്ട്‌

 

Login log record inserted successfully!