പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് 2022 ജനുവരി രണ്ടിന് പൗരോഹിത്യത്തിന്റെ നാല്പതാം വര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. പണ്ഡിതശ്രേഷ്ഠനായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കത്തോലിക്കാസഭയിലെ ആത്മീയാചാര്യന്മാരുടെ ഇടയില്‍ തന്റേതായ സാന്നിധ്യം വളരെ ശാന്തമായും അതേസമയം ശ്രദ്ധേയമായും എപ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്. തന്റെ മുന്‍ഗാമികളുടെ ആത്മീയതേജസ്സ് സാധാരണക്കാര്‍ക്കിടയിലും പട്ടിണിപ്പാവങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കാന്‍ മാര്‍ കല്ലറങ്ങാട്ടിനെ പ്രാപ്തനാക്കുന്നു. സഭാത്മകമായ ആത്മീയവിജ്ഞാനവും വിശ്വാസികള്‍ക്കു ലഭിച്ചിരിക്കണം എന്ന തിരിച്ചറിവാണ് കല്ലറങ്ങാട്ട് പിതാവിന്റെ മതബോധനശ്രമങ്ങളുടെയെല്ലാം അടിത്തറ. ഒരു രൂപതയുടെ വളര്‍ച്ച നിശ്ചയമായും രൂപത മെത്രാന്റെ ഹൃദയത്തില്‍നിന്നുള്ള ചിന്തകളില്‍ അധിഷ്ഠിതമാണ്.
വിശ്വാസിസമൂഹത്തെ സത്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സാമൂഹികവിഷയങ്ങളില്‍ വ്യക്തതയോടെ സംസാരിക്കുന്നതിനുള്ള കഴിവും പ്രശസ്തമാണ്. ദൈവശാസ്ത്രപാണ്ഡിത്യവും സഭാപിതാക്കന്മാരുടെ വിശ്വാസഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിതതീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉള്‍ക്കരുത്താക്കി സത്യവിശ്വാസപ്രചാരണത്തിനായി അദ്ദേഹം നിലകൊള്ളുന്നു. സഭയിലെ വിഖ്യാത ദൈവശാസ്ത്രജ്ഞന്‍ എന്നു പേരെടുത്തിട്ടുള്ള അദ്ദേഹം സഭയ്ക്കുള്ളിലെ ദൈവശാസ്ത്രതര്‍ക്കവിഷയങ്ങളില്‍ അവസാന വാക്കായി കണക്കാക്കപ്പെടുന്നു.
1982 ജനുവരി രണ്ടിനാണ് അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവ് മുന്‍ഗാമിയായ മാര്‍ ജോസഫ് പള്ളിക്കാപറമ്പിനാല്‍ വൈദികനായി അഭിഷിക്തനായത്. അജപാലനശുശ്രൂഷയില്‍ നീണ്ട നാല്പതു വര്‍ഷങ്ങള്‍. സീറോ മലബാര്‍ സഭയുടെ കുടുംബ അജപാലനശുശ്രൂഷയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം 2004 മാര്‍ച്ച് 18 നാണ് മെത്രാനായി അഭിഷിക്തനായത്. പ്രോത്സാഹനത്തിന്റെയും കരുതലിന്റെയും ആദ്ധ്യാത്മികത കുടുംബങ്ങളില്‍ വേണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കുന്നു. വിശുദ്ധ കുര്‍ബാനകേന്ദ്രിതമായ കുടുംബങ്ങള്‍ രൂപപ്പെടുത്തി കരുണയുടെ സുവിശേഷം ജീവിതത്തില്‍ പകര്‍ത്താന്‍ ബിഷപ് കല്ലറങ്ങാട്ട് ലക്ഷ്യമിടുന്നു. സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബശക്തീകരണശുശ്രൂഷകളുടെയും പിറകിലുള്ള ഊര്‍ജസ്രോതസായ പിതാവ്, മഹനീയമാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെന്നു കരുതുന്നു.
ആഗോളതലത്തില്‍ അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനും സ്വന്തം നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ദൈവശാസ്ത്രജ്ഞനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് റോമിലെ ബിഷപ്സ് സിനഡിന്റെ സമയത്ത്, സിനഡിന്റെ ചര്‍ച്ചകള്‍ക്കിടയിലുള്ള തര്‍ക്കത്തിന്റെ ദൈവശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മാര്‍പാപ്പ നിയമിച്ച മൂന്നംഗ ട്രിബ്യൂണലില്‍ അംഗമായിരുന്നു. പരിചയസമ്പന്നരായ കര്‍ദിനാള്‍മാരുടെ മാത്രം സംഘത്തില്‍, ഒരു ബിഷപ് ഭാഗമാകുന്നത് ആദ്യമായിട്ടായിരുന്നു. എന്നാല്‍, ദൈവശാസ്ത്രവിഷയങ്ങളില്‍ ആധികാരികമായ അറിവിനും ധാരണയ്ക്കും പേരുകേട്ട വ്യക്തിയായതിനാലും, റോമന്‍ നിയമങ്ങളും നടപടിക്രമങ്ങളുടെ മാനദണ്ഡങ്ങളും വ്യക്തമായി അറിയാവുന്ന മെത്രാനായിരുന്നതിനാലുമാണ് ആ നിയോഗം മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ വന്നുചേര്‍ന്നതെന്ന് എല്ലാവര്‍ക്കുമറിയാം.
വിശുദ്ധഗ്രന്ഥങ്ങളില്‍നിന്നോ സഭാചരിത്രത്തിന്റെ പേജുകളില്‍നിന്നോ യഹൂദകഥകളില്‍നിന്നോ മുന്‍ കാലത്തെ ലോകനേതാക്കളുടെ ജീവിതത്തില്‍ നിന്നോ ഉള്ള ഏതൊരു ഭാഗവും ഓര്‍മയില്‍നിന്ന് ഉദ്ധരിക്കാനുള്ള അദ്ദേഹത്തിന്റെ അദ്ഭുതകരമായ കഴിവ് വ്യാപകമായി വായിക്കുകയും ആഴത്തില്‍ പഠിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ്. വിട്ടുവീഴ്ചയില്ലാത്ത വിശ്വാസബോധ്യങ്ങള്‍, ആഴമേറിയ ഉള്‍ക്കാഴ്ച, കഠിനാദ്ധ്വാനശീലം, ഉന്നതമായ ചിന്താശൈലി, സമഭാവന, ആര്‍ദ്രത, ജീവിതലാളിത്യം, വീക്ഷണങ്ങളിലെ വ്യക്തത, പൗരാണികതയിലൂന്നിയ നവീനത എന്നിവയെല്ലാം ഇഴപാകിയ സംസ്‌കാരവൈജാത്യമുള്ള സഭാപിതാവായി പാലാ രൂപതയെ അദ്ദേഹം വിശുദ്ധമായ വഴികളില്‍ക്കൂടി നയിക്കുന്നു.
ബിഷപ് കല്ലറങ്ങാട്ടിന്റെ രക്ഷാകര്‍ത്തൃത്വത്തിലും നേതൃത്വത്തിലുമാണ്, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ)യുടെ 31-ാമത് പ്ലീനറി അസംബ്ലി, 2014 ഫെബ്രുവരി 05 മുതല്‍ 12 വരെ പാലായിലെ അരുണാപുരത്തുള്ള അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചു നടത്തപ്പെട്ടത്. 2016 സെപ്തംബര്‍ 05 മുതല്‍ 11 വരെ നടന്ന ഉക്രൈന്‍ സഭാസിനഡില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പിന്റെ പ്രതിനിധിയായി സീറോ മലബാര്‍ സഭയെക്കുറിച്ച് ആധികാരികമായ പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു. 2018 ഏപ്രില്‍ 18 ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും 'വിന്‍ഡോസ് ടു ഹെവന്‍' എന്ന പുസ്തകം നല്‍കുകയും ചെയ്തു. വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെവരെ പ്രശംസ നേടിയ ദൈവശാസ്ത്രഗ്രന്ഥമാണിത്. 2019 മേയ് 2 മുതല്‍ മേയ് 4 വരെ ലെബനനിലെ ഹോളി സ്പിരിറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന ദൈവശാസ്ത്ര സിമ്പോസിയത്തില്‍ അദ്ദേഹം 'ക്രിസ്റ്റോളജിക്കല്‍ ആന്‍ഡ് ട്രിനിറ്റേറിയന്‍ സുറിയാനി ഗാനങ്ങളും സീറോ മലബാര്‍ ആരാധനക്രമത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ സുറിയാനി ഗാനങ്ങളുടെ പ്രത്യേകതയും' എന്ന വിഷയത്തില്‍ ഒരു പ്രധാന പ്രബന്ധം അവതരിപ്പിച്ചു.
ആഗോളകത്തോലിക്കാസഭയില്‍ ബിഷപ് കല്ലറങ്ങാട്ട് സഭാശാസ്ത്രത്തിലും പൗരസ്ത്യദൈവശാസ്ത്രത്തിലും ഒരു ആധികാരികപണ്ഡിതനായി കണക്കാക്കപ്പെടുന്നു. സഭാശാസ്ത്രവും പൗരസ്ത്യദൈവശാസ്ത്രപഠനങ്ങളുമായി ബന്ധപ്പെട്ട് നാല്പതിലേറെ പുസ്തകങ്ങളും ധാരാളം ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
ബിഷപ് കല്ലറങ്ങാട്ട് മലയാളത്തിനും ഇംഗ്ലീഷിനും പുറമേ ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളും സംസാരിക്കും. പൗരസ്ത്യസുറിയാനിഭാഷയില്‍ അദ്ദേഹം വൈദഗ്ധ്യം നേടിയിട്ടുണ്ട്. നിലവില്‍, സീറോ മലബാര്‍ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും, വൈദികസെമിനാരികള്‍ക്കുവേണ്ടിയുള്ള സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗവുമാണ്. കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ ലേബര്‍ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായി ബിഷപ് കല്ലറങ്ങാട്ട് പ്രവര്‍ത്തിക്കുന്നു. ആഗോള കത്തോലിക്കാസഭാസൈദ്ധാന്തികമേഖലയില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെ സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ആശുപത്രി, പാലായുടെ അഭിമാനമായ മാര്‍ സ്ലീവാ മെഡിസിറ്റി മാത്രം മതി പൊതുജനങ്ങള്‍ക്ക് ബിഷപ് കല്ലറങ്ങാട്ടിനെ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍. കേരള ഗവണ്‍മെന്റുപോലും അംഗീകരിച്ച, മെഡിസിറ്റി നടത്തിയ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ മറ്റ് ആശുപത്രികള്‍ക്കു മാതൃകയാണ്. പറഞ്ഞ വാക്കു പാലിക്കാനും പ്രവര്‍ത്തിച്ചുകാണിക്കാനും കഴിയുന്ന ഇടയന്‍. നട്ടെല്ലു വളയ്ക്കാതെ അജഗണങ്ങളെ കാത്തുസംരക്ഷിക്കുന്ന ഇടയന്‍. പാവങ്ങള്‍ക്കുവേണ്ടി കരുതലെടുക്കുന്ന, സ്‌നേഹം ചൊരിയുന്ന ഇടയന്‍. കുടുംബങ്ങളുടെ പിതാവ് എന്ന് അദ്ദേഹത്തെ വിളിക്കുന്നത് പ്രോലൈഫ് പ്രസ്ഥാനങ്ങള്‍ക്ക്, ജീവന്‍ സംരക്ഷണത്തിന് അദ്ദേഹം നല്‍കുന്ന പ്രാധാന്യംകൊണ്ടാണ്. അടുത്ത കാലത്ത് അദ്ദേഹം എടുത്ത നിലപാടുകള്‍ക്കു കിട്ടിയ സ്വീകാര്യതയും പിന്തുണയും കണ്ട് അദ്ദേഹത്തെ പലരും ഹീറോ എന്ന് വിളിച്ചു. അതേ, മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദൈവത്തിന്റെ ഹീറോയാണ്; അതുപോലെ, സമൂഹത്തിലെ പാവപ്പെട്ടവരുടെയും ഹീറോ. ആധുനികയുഗത്തില്‍ ലോകത്തിന്റെ നേട്ടങ്ങള്‍ക്കായി അധികം വ്യഗ്രതപ്പെടാതെ ദൈവഹിതം അന്വേഷിച്ചു മുമ്പോട്ടു പോകുന്ന ബിഷപ് കല്ലറങ്ങാട്ടിന്റെ ആത്മീയനേതൃത്വമാണ് പാലാ രൂപതയെ വിശുദ്ധ ജീവിതങ്ങളുടെ ഭൂമിയാക്കി മാറ്റുന്നത്.
പ്രളയങ്ങളിലും ഉരുള്‍പൊട്ടലിലും ഏതൊരു ദുരിതകാലത്തും ഈ ഇടയന്‍ ജനങ്ങളുടെ ഇടയിലുണ്ട്. ഉറങ്ങാതെയും ഉണ്ണാതെയും അദ്ദേഹം അടുത്ത കാലത്തു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിമര്‍കരെപ്പോലും അമ്പരപ്പിച്ചു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്കു കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവൃത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന പ്രിയങ്കരനായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് റൂബി ജൂബിലിയുടെ പ്രാര്‍ത്ഥനാമംഗളങ്ങള്‍.
റോമാ 8:38,39. ''എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.''