പ്രൗഢം! ഉജ്ജ്വലം! ട്രംപിന്റെ വീരോചിതമായ തിരിച്ചുവരവിനെ ഇതിലും നന്നായി വിശേഷിപ്പിക്കാനാകില്ല. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റ ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും അടയാളപ്പെടുത്തലായിരുന്നു. നാലുവര്‍ഷംമുമ്പ് അമേരിക്കന്‍ പ്രസിഡന്റുസ്ഥാനത്തുനിന്നു മനസ്സില്ലാമനസ്സോടെ പടിയിറങ്ങിയ ട്രംപ്, 2025 ജനുവരി ഇരുപതാം തീയതി ഓവല്‍ ഓഫീസില്‍ തിരികെയെത്തി.
പ്രതികൂലകാലാവസ്ഥമൂലം ഇത്തവണ ക്യാപ്പിറ്റോള്‍മന്ദിരത്തിലെ റോട്ടന്‍ഡ ഹാളിലാണ് സത്യപ്രതിജ്ഞാച്ചടങ്ങു നടന്നത്.. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. 1861 ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളിനു മുകളിലായി തന്റെ അമ്മ നല്‍കിയ ബൈബിളില്‍ കൈവച്ചായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ യു.എസ്. പ്രസിഡന്റുമാര്‍, എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍നിര കമ്പനികളുടെ അമരക്കാര്‍ തുടങ്ങി ലോകനേതാക്കന്‍മാരും മറ്റു പ്രമുഖരുമടങ്ങിയ ഒരു വലിയ നിര സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിച്ചു.
ഇന്ത്യയില്‍നിന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
'അമേരിക്കയുടെ സുവര്‍ണകാലം ഇപ്പോള്‍മുതല്‍ ആരംഭിക്കുകയാണ്' എന്ന് പ്രസിഡന്റ് ട്രംപ് തന്റെ ആദ്യപ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ''ഇന്നു മുതല്‍ നമ്മുടെ രാജ്യം വീണ്ടും അഭിവൃദ്ധി പ്രാപിക്കുകയും
ലോകമെമ്പാടും ബഹുമാനിക്കപ്പെടുകയും ചെയ്യും... നമ്മള്‍ ഒരു ജനതയാണ്, ഒരു കുടുംബമാണ്, ദൈവത്തിന്റെ കീഴിലുള്ള മഹത്ത്വമുള്ള ഒരു ജനത''
അദ്ദേഹം പറഞ്ഞു. ജൂലൈ 13 ന് തനിക്കെതിരേ നടന്ന വധശ്രമത്തെ അനുസ്മരിച്ചുകൊ് ''അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ദൈവം എന്നെ രക്ഷിച്ചു'' എന്ന് അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു.
കാറും കോളും നിറഞ്ഞ ഒരു തിരഞ്ഞെടുപ്പിനാണ് അമേരിക്ക ഇത്തവണ സാക്ഷ്യം വഹിച്ചത്.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത പിന്മാറ്റവും ട്രംപിനു നേരേയുള്ള വെടിവയ്പും എല്ലാം ചേര്‍ന്ന് സംഭവബഹുലമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്റെ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ട്രംപ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പോരിനിറങ്ങിയത്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ കമലാ ഹാരിസിനു പലപ്പോഴും ട്രംപിന് വേണ്ടത്ര വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞില്ല. ഫലമോ, 312 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ നേടി ട്രംപ് അധികാരത്തില്‍ തിരികെയെത്തി.
അധികാരമേറ്റു മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ, കാലാവസ്ഥമുതല്‍ കുടിയേറ്റംവരെയുള്ള 220 ല്‍പ്പരം ഉത്തരവുകളില്‍ ട്രംപ് ഒപ്പുവച്ചു. 2021 ജനുവരി 6 നു തലസ്ഥാനത്ത് ആക്രമണം നടത്തിയവരില്‍ കുറ്റാരോപിതരായ 1,500 പേര്‍ക്കു മാപ്പുനല്‍കുന്ന ഉത്തരവും പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നും ലോകാരോഗ്യസംഘടനയില്‍നിന്നും പിന്മാറാനുള്ള സുപ്രധാന ഉത്തരവുകളും ആദ്യദിനംതന്നെ പുറത്തിറങ്ങി.
അംഗരാജ്യങ്ങളുടെ അനുചിതമായ സ്വാധീനത്തിനു വിധേയപ്പെടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ലോകാരോഗ്യസംഘടനയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം.
ലിംഗസ്വത്വവുമായി (ഏലിറലൃ ശറലിശേ്യേ) ബന്ധപ്പെട്ട വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ നിലപാടാണ് ട്രംപിന്റേത്. ''അമേരിക്കയില്‍ സ്ത്രീയും പുരുഷനും മാത്രം മതി; ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും'' എന്ന് അദ്ദേഹം പ്രചാരണത്തിനിടെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇത് നടപ്പില്‍ വരുത്തിക്കൊണ്ടുള്ള ഉത്തരവ് സ്ഥാനമേറ്റയുടന്‍ ട്രംപ് ഒപ്പുവച്ചു. ലിംഗമാറ്റസേവനങ്ങള്‍ക്കുള്ള ഗവണ്മെന്റ് സഹായങ്ങളെല്ലാം ഇതിനെത്തുടര്‍ന്ന് മരവിപ്പിച്ചു.
ഇതുകൂടാതെ, അനധികൃത കുടിയേറ്റത്തിനെതിരേയും കര്‍ശനനിലപാടാണ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ സ്വീകരിച്ചിരുന്നത്. അധികാരമേറ്റ ആദ്യദിവസംതന്നെ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുള്‍പ്പെടെ കുടിയേറ്റവുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഉത്തരവുകളുടെ ഒരു പരമ്പരതന്നെ പുറപ്പെടുവിച്ചു. മതിയായ രേഖകളില്ലാത്ത മാതാപിതാക്കള്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു സ്വയമേവയുള്ള പൗരത്വത്തിന് അര്‍ഹതയില്ല എന്ന ഉത്തരവ് ഇതില്‍ പ്രധാനപ്പെട്ടതാണ്. നയത്തിലെ ഈ മാറ്റം അമേരിക്കയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുമെന്നു കരുതുന്നു. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരില്‍ ഭൂരിഭാഗവും എച്ച്
1-ബി വിസയിലാണ്. ഈ ഉത്തരവുപ്രകാരം ഇവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു സ്വയമേവ അമേരിക്കന്‍ പൗരത്വം ലഭിക്കില്ല. എന്നാല്‍, ഈ ഉത്തരവിനെതിരേ
ഇരുപത്തിരണ്ടോളം സംസ്ഥാനങ്ങള്‍ ഇതിനോടകം കോടതിയെ സമീപിച്ചിട്ടു്. ഇതുകൂടാതെ, ദശലക്ഷക്കണക്കിനു കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപി
ന്റെ പദ്ധതികളെ അപലപിച്ചു
കൊണ്ട് പ്രസിഡന്റ് എന്ന നിലയില്‍, 'വിദ്വേഷം, വിവേചനം അല്ലെങ്കില്‍ പുറത്താക്കല്‍' എന്നിവ ഒഴിവാക്കണമെന്ന്ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ട്രംപിന്റെ സ്ഥാനാരോഹണം വളരെ പ്രതീക്ഷയോടെയും അതോടൊപ്പം തെല്ല് ആശങ്കയോടെയുമാണ് ലോകം നോക്കിക്കാണുന്നത്. പ്രശ്‌നസങ്കീ
ര്‍ണമായ ഒരു കാലത്തിലൂടെ ലോകം കടന്നുപോകുമ്പോള്‍ ട്രംപ് എടുക്കുന്ന ഓരോ തീരുമാനവും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പോന്നവയാണ്. ഏറെ നാളുകളായി തുടരുന്ന റഷ്യ-യുക്രെയ്ന്‍, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളും, ചൈനയും ഉത്തരകൊറിയയും മറ്റും സൃഷ്ടിക്കുന്ന അസ്വസ്ഥതകളും ട്രംപിനു മുന്നില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു്. സത്യപ്രതിജ്ഞയ്ക്കുമുമ്പ് ബന്ദികളെ വിട്ടയയ്ക്കണമെന്ന ട്രംപിന്റെ
അന്ത്യശാസനം ഫലം കണ്ടത്
ലോകത്തിനു പ്രതീക്ഷ നല്‍കുന്നു. ഇത്തരത്തിലുള്ള ചടുലമായ ഇടപെടലുകള്‍ സമാധാന
പൂര്‍ണമായ ലോകക്രമത്തിലേക്കു നയിക്കുമെന്നു പലരും കരുതുന്നു.
എന്നാല്‍, ട്രംപിന്റെ ചില നീക്കങ്ങള്‍ ആശങ്കാജനകമാണെന്നു പറയാതെ വയ്യ. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി മാറ്റുമെന്നും, ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുമെന്നുമുള്ള ട്രംപിന്റെ വാക്കുകള്‍ ആശങ്കയോടെയാണ് ലോകം ശ്രവിച്ചത്. അധികാരമേറ്റെടുത്തതിനുശേഷമുള്ള പ്രസംഗത്തില്‍ പനാമ കനാല്‍ അമേരിക്ക പിടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏതു രാജ്യത്തിന്റെയും പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു ഏകാധിപത്യരാജ്യമായി ട്രംപ് അമേരിക്കയെ മാറ്റുമോ എന്ന ആശങ്ക ഇതിനിടെ പല കോണുകളില്‍നിന്നും ഉയരുന്നു്.
ട്രംപിന്റെ ആദ്യഭരണകാലത്ത് ഇന്ത്യയും അമേരിക്കയും ഊഷ്മളമായ ബന്ധമാണു പുലര്‍ത്തിയിരുന്നത്. നരേന്ദ്ര മോദിയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും പ്രവര്‍ത്തനശൈലിയിലും മുദ്രാവാക്യങ്ങളിലുമുള്ള ശ്രദ്ധേയമായ സാമ്യവും തങ്ങളുടെ രാഷ്ട്രങ്ങളെ വീണ്ടും മഹത്തരമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച രീതിയും ഇവര്‍ തമ്മിലുള്ള വ്യക്തിബന്ധം ദൃഢതരമായിത്തീരാന്‍ കാരണമായി.
വളര്‍ന്നുവരുന്ന ഒരു ആഗോളശക്തിയായും പ്രതിരോധമേഖലയിലെ വിശ്വസ്ത പങ്കാളിയായും ഇന്ത്യയെ അമേരിക്ക പരിഗണിക്കാന്‍ തുടങ്ങി. ചൈനയില്‍നിന്നുയരുന്ന ഭീഷണികള്‍ക്കു തടയിടാന്‍ ഇന്ത്യയുമായുള്ള ബന്ധം സഹായിക്കുമെന്ന് അമേരിക്ക കരുതി. ട്രംപിന്റെ അടുത്ത നാലു വര്‍ഷം കൂടുതല്‍ ഫലപ്രദമായ ഒരു സഹകരണത്തിലേക്ക് ഇരുരാജ്യങ്ങളും കടക്കുമെന്ന് കരുതപ്പെടുന്നു.
എന്നാല്‍, സാമ്പത്തികലാഭത്തിനുവേണ്ടി പല കമ്പനികളും തങ്ങളുടെ ജോലികള്‍ ഇന്ത്യയിലേക്ക് ഔട്‌സോഴ്‌സ് ചെയ്യുന്നുവെന്നും, ഇതുമൂലം അമേരിക്കയില്‍ തൊഴില്‍നഷ്ടം ഉണ്ടാകുന്നുവെന്നുമുള്ള ആശങ്ക ഇപ്പോള്‍ ഉയരുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിനായി ട്രംപ് ഇന്ത്യന്‍ കമ്പനികളുടെമേല്‍ തീരുവ ചുമത്തിയാല്‍ അത് ഇന്ത്യയെ ദോഷകരമായി ബാധിക്കും. 2022-2023 ല്‍ അമേരിക്കയിലേക്ക് ഏകദേശം 80 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയുണ്ടായിരുന്ന ഇന്ത്യയ്ക്ക് ഇത് പ്രതികൂലമായി ബാധിക്കും.
ഇതുകൂടാതെ, തന്റെ ചൊല്പടിക്കു നില്‍ക്കാത്ത രാജ്യങ്ങളെ ഇറക്കുമതിത്തീരുവ ചുമത്തി ഭീഷണിപ്പെടുത്തി നിലയ്ക്കു നിര്‍ത്താനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാല്‍, ട്രംപിന്റെ ഈ നിലപാട് അമേരിക്കയുടെ ശക്തിയെക്കുറിച്ചുള്ള കാലഹരണപ്പെട്ട സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നു പലരും കരുതുന്നു. അമേരിക്ക ഇപ്പോള്‍ ലോകത്തിലെ ഏക പ്രധാന ഉപഭോക്താവല്ല എന്നതാണ് ഇതിനു പ്രധാന കാരണം. യു.എസ്. ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത് ലോകമൊട്ടാകെയുള്ള ഇറക്കുമതിയുടെ 15.9 ശതമാനംമാത്രമാണ്. യൂറോപ്യന്‍ യൂണിയന്റേത് 13.7 ശതമാനവും ചൈനയുടേത് 12.9 ശതമാനവുമാണ്. അതായത്, മെക്‌സിക്കോ അല്ലെങ്കില്‍ കാനഡപോലുള്ള അയല്‍രാജ്യങ്ങളൊഴികെ, മിക്ക രാജ്യങ്ങള്‍ക്കും അമേരിക്ക ഒരു അന്തിമവിപണിയായി കാണേണ്ട കാര്യമില്ല. അവര്‍ മറ്റു വിപണികള്‍ തേടിയാല്‍ ട്രംപിന്റെ ഭീഷണി പഴയതുപോലെ ഫലവത്തായില്ല എന്നു വരാം.
ട്രംപിന്റെ നേതൃത്വത്തിലുളള അടുത്ത നാലു വര്‍ഷങ്ങള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്; അതോടൊപ്പം, പ്രവചനാതീതവും. മറ്റു രാജ്യങ്ങളോടുള്ള അമേരിക്കന്‍ നിലപാടുകളിലെ മാറ്റം ലോകസമാധാനത്തെത്തന്നെ ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ്, 'ജനങ്ങള്‍ക്കിടയില്‍ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അങ്ങയുടെ ശ്രമങ്ങളെ നയിക്കാന്‍ ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ, പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത വേളയില്‍ ട്രംപിനു നല്‍കിയ തന്റെ സന്ദേശത്തില്‍ പറയുന്നത്.