ജൂണ്‍ 19-ാം തീയതി നടക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലൂം അതു ഭരണത്തെ ബാധിക്കുകയില്ല. കാരണം, ഇടതുമുന്നണിക്ക് മൃഗീയ ഭൂരിപക്ഷമുണ്ട്. കേരളത്തിന്റെ രാഷ്ട്രീയഘടനയെയും ഈ തിരഞ്ഞെടുപ്പ് സ്വാധീനിക്കുകയില്ല. എന്തെന്നാല്‍, തിരഞ്ഞെടുപ്പിനു കാരണക്കാരനായ പി.വി. അന്‍വര്‍ ഇപ്പോള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വേണ്ടാത്ത രാഷ്ട്രീയമുതലായി മാറി. പിണറായിവിജയനോടുള്ള അതൃപ്തി പരസ്യപ്പെടുത്തി പിണറായിസത്തിനെതിരേ പടപൊരുതാന്‍ ഇറങ്ങിപ്പുറപ്പെട്ട അന്‍വറിന് പാതിവഴിയില്‍ പിണറായിവിരുദ്ധരുടെ ഇടയില്‍നിന്നു പോലുമുള്ള പിന്തുണ നഷ്ടമായി. യു.ഡി.എഫിന്റെ ഭാഗമാകാമെന്നുള്ള മോഹം അങ്ങനെ പൊലിഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് അതിനു തടസ്സമായതെന്നാണ് അന്‍വറിന്റെ വിശ്വാസം. അതുകൊണ്ടാണ് അദ്ദേഹത്തെ മുക്കാല്‍ പിണറായി എന്നു വിളിച്ച് തന്റെ കലിയടക്കിയത്.
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തില്‍ കോളിളക്കങ്ങളൊന്നും സൃഷ്ടിക്കുകയില്ലെങ്കിലും ഇരുമുന്നണികള്‍ക്കും അതു സ്വയം പരിശോധനയ്ക്കും തിരുത്തലുകള്‍ക്കും അവസരമാകും. പ്രധാനപ്പെട്ട രണ്ടു തിരഞ്ഞെടുപ്പുകള്‍ അടുത്തുവരികയാണ്. ഈ വര്‍ഷാവസാനം ത്രിതലപഞ്ചായത്തുതിരഞ്ഞെടുപ്പും അടുത്തവര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പും. ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി ഇടതുമുന്നണിയും, അധികാരത്തില്‍ തിരിച്ചെത്താന്‍ യു.ഡി.എഫും, സാന്നിധ്യം ഉറപ്പിക്കാനും വോട്ടുശതമാനം വര്‍ധിപ്പിക്കാനും ബി.ജെ.പി.യും ശ്രമിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കുള്ള സൂചനയായി ഉപതിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നവരുണ്ട്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി പിന്നിട്ടപ്പോള്‍ പത്തു സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന അന്‍വര്‍ ഉള്‍പ്പെടെ നാലു സ്ഥാനാര്‍ഥികള്‍ക്കു ലഭിക്കുന്ന വോട്ടാണ് നിര്‍ണായകമാകുക.
ഇടതുമുന്നണിസ്ഥാനാര്‍ഥി എം. സ്വരാജാണ്. സ്വരാജിനെ ജയിപ്പിച്ച് തുടര്‍ഭരണത്തിനു സാധ്യതയുണ്ടെന്ന് രാഷ്ട്രീയ കേരളത്തെ ബോധ്യപ്പെടുത്തുകയെന്നത് ഇടതുമുന്നണിയുടെ ലക്ഷ്യമാണ്. യുവനേതാവായ സ്വരാജ് നാട്ടുകാരനും ജനകീയനുമാണ്. ഒന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായിസര്‍ക്കാരിന്റെ വികസനപദ്ധതികളും പി.വി. അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ തര്‍ക്കങ്ങളും ആ തര്‍ക്കത്തില്‍ പ്രധാനഘടകകക്ഷിയായ മുസ്ലീംലീഗിനുണ്ടായ അസംതൃപ്തിയുമെല്ലാം മുതലാക്കി സ്വരാജിനെ നിയമസഭയിലെത്തിക്കാമെന്ന് ഇടതുപക്ഷം കരുതുന്നു.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്താണ്. നിലമ്പൂര്‍മണ്ഡലം 34 വര്‍ഷം കോട്ടകെട്ടി കാത്ത ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്. ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നയുണ്ടാക്കാന്‍ അന്‍വറിനു സാധിച്ചത് മലപ്പുറം ഡി.സി.സി. പ്രസിഡന്റായ വി.എസ്. ജോയിയെ അവതരിപ്പിച്ചതു വഴിയാണ്. ക്രൈസ്തവപക്ഷത്തിന്റെ വോട്ട് ജോയിയിലൂടെ നേടാമെന്ന കണക്കുകൂട്ടല്‍ ജോയിയുടെ നാമനിര്‍ദേശത്തിനു പിന്നിലുണ്ടെന്ന വ്യാഖ്യാനം തള്ളിക്കളയാനാകില്ല. വന്യമൃഗാക്രമണക്കേസുകളില്‍ ദുരിതമനുഭവിക്കുന്നവരിലധികവും ക്രൈസ്തവവിഭാഗക്കാരാണെന്നും ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരേ സമരരംഗത്തെത്തുന്നത് സഭയുള്‍പ്പെടെയുള്ള ശക്തി
കളാണെന്നുമുള്ള വിലയിരുത്തലാകാം, ക്രൈസ്തവനാമധാരിയായ ഒരു സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാന്‍ അന്‍വറിനെ പ്രേരിപ്പിച്ചത്. ഏതായാലും കോണ്‍ഗ്രസ് ആ ചൂണ്ടയില്‍ കൊത്തിയില്ല. സമ്മര്‍ദ്ദത്തിനു വഴങ്ങാതെ കോണ്‍ഗ്രസ് എടുത്ത നിലപാട് ശരിയാണെന്നു തെളിയിക്കണമെങ്കില്‍ ഷൗക്കത്തിനെ ജയിപ്പിക്കണം. അത് ചെറിയ വെല്ലുവിളിയായി കോണ്‍ഗ്രസ് നേതൃത്വം കാണുന്നില്ല.
ബി.ജെ.പി.യ്ക്കു പ്രജകളില്ലെന്നു ബോധ്യമുള്ള സംസ്ഥാനപ്രസിഡന്റ് മത്സരരംഗത്തു പാര്‍ട്ടി ഉണ്ടാകില്ലെന്ന സൂചന നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ മോഹന്‍ വര്‍ഗീസ് എന്ന കേരള കോണ്‍ഗ്രസുകാരന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കു
കയാണ്. കോണ്‍ഗ്രസില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അന്‍വര്‍ തൃണമുല്‍കോണ്‍ഗ്രസിലൂടെ മുന്നണിപ്രവേശനത്തിനു ശ്രമിച്ചത് പരാജയപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും അന്‍വറിനെ തള്ളി. അങ്ങനെയാണ് എല്ലാവരെയും തോല്പിക്കാന്‍ സ്വതന്ത്രനായി കത്രികചിഹ്നത്തില്‍ മത്സരിക്കുന്നത്.
പണമില്ലാത്തതുകൊണ്ട്
മത്സരിക്കുന്നില്ലെന്നു പത്രസമ്മേളനത്തില്‍ അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു. കോടീശ്വരനായ ദരിദ്രനാണദ്ദേഹം. ആസ്തിയുണ്ട്. പക്ഷേ, കൈയില്‍ പണമില്ല. ആകെയുള്ളത് 25000 രൂപമാത്രം. പണവും അണിബലവുമില്ലാതെ നേടുന്ന വിജയത്തിന് മാറ്റുകൂടും. ഇരുമുന്നണികളും അതുകണ്ട് ഞെട്ടും. പിണറായിസത്തോട് അന്‍വറിന് വിട്ടുവീഴ്ചയില്ല. കോണ്‍ഗ്രസിനെ വേണമെങ്കില്‍ സഹായിക്കാമെന്ന ചിന്തയുണ്ടായിരുന്നു. പക്ഷേ, വ്യവസ്ഥ അല്പം കട്ടിയായിരുന്നു. മന്ത്രിയാക്കണം. ആഭ്യന്തരവും വനംവകുപ്പും നല്‍കണം. അല്ലെങ്കില്‍ സതീശനെ മാറ്റണം.